'103 ഡിഗ്രി പനിയും വച്ച് അദ്ദേഹം ക്ലൈമാക്സ് പൂര്‍ത്തിയാക്കി'; വിജയ്‍യുടെ അര്‍പ്പണത്തെക്കുറിച്ച് ഖുഷ്ബു
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വംശി പൈഡിപ്പള്ളിയാണ്
തമിഴ് സിനിമ ഏറെക്കാലമായി കാത്തിരിക്കുന്നതാണ് നാളത്തെ ദിവസത്തിനുവേണ്ടി. തമിഴിലെ ഏറ്റവും വലിയ രണ്ട് താരങ്ങളും രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്ന ദിവസം. അജിത്ത് കുമാര്‍ നായകനാവുന്ന തുനിവും വിജയ് നായകനാവുന്ന വാരിസും. വിജയ്‍യുടെ വാരിസ് സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കവെ വിജയ് കാണിച്ച അര്‍പ്പണത്തെക്കുറിച്ച് പറയുകയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഖുഷ്ബു സുന്ദര്‍. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖുഷ്ബു ഇതേക്കുറിച്ച് പറയുന്നത്. സുഹാസിനി മണി രത്നമാണ് അഭിമുഖകാരി.
വാരിസ് ക്ലൈമാക്സ് ഷൂട്ടിന്‍റെ സമയത്ത് അദ്ദേഹത്തിന് 103 ഡിഗ്രി പനി ഉണ്ടായിരുന്നു. പക്ഷേ വലിയ സെറ്റും ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ചേര്‍ന്നുള്ള കോമ്പിനേഷന്‍ സീനുകളാണ് എടുക്കാനുണ്ടായിരുന്നത്. ഷൂട്ട് തീര്‍ത്തേ പറ്റൂ. ഈ മനുഷ്യന്‍ ഷൂട്ടിന്‍റെ ഇടവേളയില്‍ അടുത്തുള്ള ഒരു ഗാരേജിലേക്ക് പോയി തറയില്‍ ഒരു ബെഡ്ഷീറ്റ് വിരിച്ച് കിടന്ന് ഉറങ്ങും. വിളിക്കുമ്പോള്‍ അവിടെനിന്ന് എണീറ്റ് വരും. ഷൂട്ട് പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ദിവസം അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ആ ഡെഡിക്കേഷന്‍. കര്‍മ്മമാണ് പ്രാര്‍ഥന എന്ന് പറയില്ലേ. തൊഴിലാണ് എന്‍റെ ദൈവം. അതുകൊണ്ടാണ് ഇത്തരം മനുഷ്യര്‍ വലിയ വിജയികളാവുന്നത്, ഖുഷ്ബു പറഞ്ഞു.
ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ALSO READ : 4 കെ 3ഡിയില്‍ റീമാസ്റ്ററിംഗ്; ടൈറ്റാനിക് വീണ്ടും തിയറ്ററുകളിലേക്ക്: ട്രെയ്‍ലര്‍