ഒരേതരം വേഷങ്ങൾ ചെയ്ത് മടുത്തതിനാലാണ് സിനിമയിൽ നിന്ന് ഇടവേളയെടുത്തതെന്ന് കുഞ്ചാക്കോ ബോബൻ. എന്നാൽ, പ്രേക്ഷകരുടെ സ്നേഹം തിരിച്ചറിഞ്ഞതും ഭാര്യയുടെ പ്രോത്സാഹനവുമാണ് തിരിച്ചുവരവിന് കാരണമായതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബൻ ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ എന്ന ലേബലിലായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാണ് കരിയറിന്റെ ഒരു ഘട്ടം മുതൽ വ്യത്യസ്തമായ പല വേഷങ്ങളും കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിലെത്തിച്ചു. ഷാഹി കബീർ തിരക്കഥയെഴുതി കിരൺ ദാസ് സംവിധാനം ചെയ്യുന്ന ഉന്മാദം ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ പൊലീസ് കോൺസ്റ്റബിളായാണ് കുഞ്ചാക്കോ എത്തുന്നത്.
ഇപ്പോഴിതാ കരിയറിന്റെ തടിയ്ക്കകാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെ കുറിച്ചും, പിന്നീട് തിരിച്ചവരാണുണ്ടായ കാരണത്തെ കുറിച്ചും കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ചാക്കോച്ചൻ എന്ന നടനെ ആളുകൾ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് തനിക്ക് ബോധ്യപ്പെടുത്തിത്തന്നത് തന്റെ ഭാര്യയാണെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
"അന്ന് ചെയ്യുന്ന ജോലിയോട് എനിക്ക് വലിയ താല്പര്യമൊന്നും തോന്നിയിരുന്നില്ല. എന്തോ നിർബന്ധത്തിന് വഴങ്ങി ചെയ്യുന്നത് പോലെയായിരുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധ കൊടുക്കാനും കഴിഞ്ഞിരുന്നില്ല. ഒരേപോലെയുള്ള സിനിമകളും കഥാപാത്രങ്ങളും ചെയ്തു ചെയ്തു അവിടെത്തന്നെ ഞാൻ സ്റ്റിക്കായി പോയി. ചെയ്യുന്ന എല്ലാ സിനിമകളിലും ഒരേ ലൂക്കും രൂപവും. കണ്ണാടിയിൽ നോക്കുമ്പോൾ എപ്പോഴും ഒരേ ലുക്ക് ആയിരുന്നു . യാതൊരു മാറ്റമൊന്നും തന്നെ ഇല്ല. ആ സമയത്ത് എന്റെ മീശയിൽ തൊടാൻ പോലും ഞാൻ ആരെയും സമ്മതിച്ചിരുന്നില്ല. അങ്ങനെ സ്വന്തം മുഖം കണ്ട് എനിക്ക് തന്നെ മടുത്തു. അപ്പോഴാണ് ചിന്തിച്ചത്, എനിക്ക് തന്നെ എന്നെ കണ്ടു മടുത്തെങ്കിൽ പ്രേക്ഷകരുടെ കാര്യം പിന്നെ പറയണോ എന്റെ സമയം കഴിഞ്ഞു എന്ന് ഉറപ്പിച്ചു. ബിസിനസും പഠനവുമൊക്കെയായി വേറെ വഴി നോക്കാമെന്ന് കരുതി കല്യാണം കഴിഞ്ഞ് സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു." കുഞ്ചാക്കോ ബോബൻ പറയുന്നു.
"ആ ഇടവേളയിലാണ് ആളുകൾക്ക് എന്നോടും എന്റെ കഥാപാത്രങ്ങളോടുമുള്ള സ്നേഹം ഞാൻ തിരിച്ചറിയുന്നത്. സത്യത്തിൽ എന്നേക്കാൾ കൂടുതൽ അത് മനസിലാക്കിയത് എന്റെ ഭാര്യയാണ്. ‘ചാക്കോച്ചൻ’ എന്ന നടനെ ആളുകൾ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അവളാണ് എന്നെ പറഞ്ഞു മനസിലാക്കി തന്നത്. വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങാൻ എന്നെ നിർബന്ധിച്ചതും അവളാണ്. അങ്ങനെ വീണ്ടും ചെറിയ റോളുകളും, ഗസ്റ്റ് റോളുകളും, നായകപ്രാധാന്യമുള്ള സിനിമകളുമൊക്കെ ചെയ്ത് ചെറുതായി തുടങ്ങി. എന്ത് റോൾ തന്നാലും ചെയ്യാൻ ഞാൻ തയ്യാറായിരുന്നു, നല്ല സിനിമകളുടെ ഭാഗമാകണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വ്യത്യസ്തമായ കഥകളും ലുക്കുകളുമായി കുറച്ച് ഡയറക്ടർമാരും റൈറ്റേഴ്സും വന്നു. രൂപം മാറ്റാൻ ഞാനും റെഡിയായി. വളരെ പതുക്കെയാണെങ്കിലും ഓരോ ചുവടും ഞാൻ മുന്നോട്ട് തന്നെ വെച്ചു. അതിൽ നിന്നാണ് ഒരു കാര്യം ഞാൻ പഠിച്ചത് സ്റ്റാർഡം എന്നത് ഒറ്റദിവസം കൊണ്ട് കിട്ടുന്ന ഒന്നല്ല. അതിന് പിന്നിൽ വലിയ കഷ്ടപ്പാടുകളും തോൽവികളും മാറ്റിനിർത്തലുകളുമുണ്ട്." കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.
അതേസമയം സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്‍ണപ്രഭ, കിരൺ പീതാംബരൻ, വിഷ്‍ണു, റെയ്ന രാധാകൃഷ്‍ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ഉന്മാദം. ജൂലൈ 31-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.



