ഇളയരാജ എല്ലാവരേക്കാളും മുകളിൽ ആണെന്ന് അഭിഭാഷകൻ പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു കോടതിയുടെ വിമർശനം.

ചെന്നൈ: സംഗീതജ്ഞൻ ഇളയരാജയെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ലെന്ന് കോടതി വിമർശിച്ചു. പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. ഇളയരാജ എല്ലാവരേക്കാളും മുകളിൽ ആണെന്ന് അഭിഭാഷകൻ പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു കോടതിയുടെ വിമർശനം. മൂന്ന് പേർക്ക് മാത്രമാണ് അങ്ങനെ അവകാശപ്പെടാൻ കഴിയുന്നതെന്ന് കോടതി പറഞ്ഞു. മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജൻ, ശ്യാമശാസ്ത്രി എന്നിവർക്ക് മാത്രമേ ഇങ്ങനെ അവകാശപ്പെടാനാകു എന്ന് കോടതി നിരീക്ഷിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇളയരാജ ഈണം പകർന്ന 4,500 ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശം നൽകിയ ഉത്തരവിനെതിരെ എക്കോ റിക്കോർഡിങ് കമ്പനി നൽകിയ അപ്പീലാണ് കോടതിയുടെ വിമര്‍ശനം. അപ്പീലിൽ തീരുമാനം ആകും വരെ ഗാനങ്ങളുടെ പകർപ്പവകാശത്തിലൂടെ നേടുന്ന പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കയോ, കോടതിക്ക് കൈമാറുകയോ വേണമെന്ന് എക്കോ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ ഇളയരാജയുടെ അഭിഭാഷകൻ, മറ്റുള്ളവരെക്കാൾ മുകളിലാണ് തന്റെ കക്ഷി എന്ന് അഭിപ്രായപ്പെട്ടിരുന്നു.