വിജയ് ചിത്രം 'ജനനായകന്' സെൻസർ സർട്ടിഫിക്കേറ്റ് വൈകുന്നതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെൻസർ ബോർഡുമായുള്ള നിയമ പോരാട്ടത്തിൽ അനുകൂല വിധി ലഭിച്ചാൽ, പൊങ്കലിന് മുൻപായി ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ ശ്രമം

ചെന്നൈ: വിജയ് ചിത്രം ജനനായകന് ഇന്ന് നിർണായകം. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പി ടി ആശ രാവിലെ 10.30 നാണ് വിധി പറയുക. സർട്ടിഫിക്കേറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയതിന് ശേഷം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. കമ്മിറ്റിയിൽ അംഗമായ ഒരാൾ തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി വിമർശിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കേറ്റ് നൽകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും സി ബി എഫ് സി ചെയർമാന് ഇടപെടാമെന്നാണ് സെൻസർ ബോർഡിന്‍റെ നിലപാട്.

പൊങ്കലിന് മുന്നേ ചിത്രം തിയറ്ററിലെത്തുമോ?

നിർമാതാക്കൾക്ക് അനുകൂലമായ ഉത്തരവ് വന്നാലും, സെൻസർ ബോർഡ് അപ്പീൽ നൽകാൻ സാധ്യതയുണ്ട്. പൊങ്കലിന് മുൻപായി ഈ മാസം 14 നോ അല്ലെങ്കിൽ 23 നോ ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ ശ്രമം. ഇന്നാണ് ചിത്രം റിലീസ് ചെയ്യാൻ ആദ്യം തിരുമാനിച്ചിരുന്നത്. അതിനിടയിലാണ് സെൻസർ ബോർഡിന്‍റെ കട്ടും കോടതിയിലേക്ക് 'ജനനായകൻ' നിയമ പോരാട്ടം നീണ്ടതും.