നടൻ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഭവത്തിലാണ് ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം.

നടൻ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ. ആസിഫ് അലിക്ക് ഒപ്പമാണ്. രമേഷ് നാരായണ്‍ ചെയ്‍തത് തെറ്റ്. സംഭവത്തില്‍ രമേഷ് നാരായണൻ ക്ഷമ പറഞ്ഞതില്‍ ആത്മാര്‍ഥത ഉണ്ടെന്ന് തോന്നുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു.

വിവാദ സംഭവത്തില്‍ ആസിഫ് അലിക്കൊപ്പമാണ് താൻ എന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. എവിടെയെങ്കിലും ഒക്കെ ചെയ്‍തു കൂട്ടിയ അഹങ്കാരത്തിന് ദൈവം തിരിച്ചുകൊടുക്കുന്ന പണി ആയിട്ടാണ് തനിക്ക് തോന്നിയത്. വിവാദത്തില്‍ രമേഷ് നാരായണൻ ക്ഷമ ചോദിച്ചതില്‍ ആത്മാര്‍ത്ഥത ഉണ്ടെന്ന് തോന്നുന്നില്ല എന്ന് താരം വ്യക്തമാക്കി. സംഭവത്തില്‍ രമേഷ് നാരായണനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുന്നത് പ്രമുഖരടക്കം നിരവധി പേരാണ്.

എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്‍പദമാക്കി മനോരഥങ്ങള്‍ എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിലായിരുന്നു വിവാദ സംഭവം. ട്രെയിലര്‍ ലോഞ്ചില്‍ മനോരഥങ്ങള്‍ എന്ന സിനിമയുടെ പ്രവര്‍ത്തകരെ ആദരിച്ചിരുന്നു. സ്വര്‍ഗം തുറക്കുന്ന സമയം എന്ന ചിത്രത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ ആയിരുന്നു സംഗീതം നല്‍കിയത്. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്‍കാരം നല്‍കാൻ ആദ്യം ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാല്‍ ആസിഫ് പുരസ്‍കാരം നല്‍കിയപ്പോള്‍ താരത്തെ നോക്കാനോ ഹസ്‍തദാനം നല്‍കാനോ തയ്യാറായിരുന്നില്ല സംഗീതജ്ഞൻ രമേഷ് നാരായണൻ. സംവിധായകൻ ജയരാജിനെ രമേഷ് നാരായണൻ വിളിക്കുകയും ഒന്നുകൂടി പുരസ്‍കാരം നല്‍കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജയരാജ് പുരസ്‍കാരം നല്‍കി.

സംഭവം വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ല എന്നായിരുന്നു രമേഷ് നാരായണൻ വ്യക്തമാക്കിയത്. അങ്ങനെ തോന്നിയെങ്കില്‍ ആസിഫിനോട് ക്ഷമ ചോദിക്കുന്നുവെന്നും പിന്നീട് രമേഷ് നാരായണൻ വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര നടൻ ആസിഫ് അലിയെ താൻ ഏറെ ബഹുമാനിക്കുന്നു എന്നും വ്യക്തമാക്കിയിരുന്നു.

Read More: കില്ലിനു വെല്ലുവിളിയാകുമോ രായൻ, വയലൻസോ ട്രെയിലറിലും?, ധനുഷും എസ് ജെ സൂര്യയും വീഡിയോയില്‍ നേര്‍ക്കുനേര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക