മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് തന്റെ പേര് വിന്‍ സി എന്ന് മാറ്റിയ വിന്‍സി അലോഷ്യസ് അതിന് പിന്നിലെ സംഭവം തുറന്നു പറയുന്നു. 

കൊച്ചി: അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുന്ന താരമാണ് വിന്‍സി അലോഷ്യസ്. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ആരോപണവും മറ്റും വന്‍ വാര്‍ത്തയായിരുന്നു. മുന്‍പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പേര് വിന്‍ സി (Win c) എന്നാക്കി മാറ്റിയിരുന്നു. 

അവാര്‍ഡ് നേട്ടത്തിന് അഭിനന്ദിച്ച് മമ്മൂക്ക വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശത്തില്‍ അങ്ങനെ വിളിച്ചുവെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. അതിന് ശേഷമാണ് വിന്‍സി പേര് മാറ്റിയത്. എന്നാല്‍ അന്ന് താന്‍ മമ്മൂട്ടിയെന്ന് കരുതി മെസേജ് അയച്ചത് മറ്റാര്‍ക്കോ ആണെന്ന് വെളിപ്പെടുത്തുകയാണ് വിന്‍സി. 

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി ഇത് തുറന്നു പറഞ്ഞത്. പരിചയത്തിലുള്ള ഒരു വ്യക്തി മമ്മൂട്ടിയുടെ നമ്പര്‍ എന്ന് പറഞ്ഞാണ് ഫോണ്‍ നമ്പര്‍ തന്നത്. ഫോണില്‍ ആദ്യം വിളിച്ചെങ്കിലും കിട്ടത്തപ്പോഴാണ് മെസേജ് അയച്ചത്. തിരിച്ച് മെസേജ് വന്നപ്പോഴാണ് അതില്‍ വിന്‍ സി എന്ന് വിളിച്ചത്. 

ഇതോടെ താന്‍ ഇത്രയും ആരാധിക്കുന്ന താരത്തിന്‍റെ വിളി തന്‍റെ പേരായി മാറ്റി. പിന്നീട് കുറേക്കാലം കഴിഞ്ഞാണ് ഒരു വേദിയില്‍ മമ്മൂട്ടിയെ കണ്ടതെന്നും. സന്ദേശം അയച്ചകാര്യം പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വിന്‍ സി എന്ന് വിളിച്ചത് അദ്ദേഹം അല്ലെന്ന് വ്യക്തമായി. താന്‍ മമ്മൂക്ക എന്ന് കരുതിയ സന്ദേശം അയച്ചത് വേറെ ആളാണെന്ന് മനസിലായി. എന്നാല്‍ അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ പോയില്ലെന്ന് വിന്‍സി പറയുന്നു.

അതേ സമയം സൂത്രവാക്യം സിനിമയുടെ സെറ്റിലെ സംഭവത്തില്‍ ന‍ടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിയുമായി മുന്നോട്ടില്ലെന്ന് വിന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാണ് തന്റെ നിലപാട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും സിനിമയുടെ ഇന്‍റേണൽ കംപ്ലയിന്‍റ് അതോറിറ്റിക്കും നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും അതുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കിയിരുന്നു. 

സൂത്രവാക്യമാണ് വിന്‍‍സിയുടെ അടുത്തതായി വരാനുള്ള ചിത്രം. ചിത്രം മെയ് 30ന് റിലീസ് ചെയ്യും എന്നാണ് വിവരം.