'വീണ്ടും അഭിനയിക്കാൻ മോഹം', വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' വായിച്ച് മമ്മൂട്ടി- വീഡിയോ
എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ്‍കുട്ടി ആയിരുന്നിരിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.
ഇതിഹാസ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനമാണ് ഇന്ന്. ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ രൂപം കൊടുത്തവരില്‍ ഏറ്റവും ശ്രദ്ധേയൻ മമ്മൂട്ടിയാണ്. ഇന്നും എല്ലാവരും ഓര്‍ത്തിരിക്കുന്നവ. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന നോവലിന്റെ ഏതാനും ഭാഗം വായിച്ച മമ്മൂട്ടി അത് വീണ്ടും അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു.
'മരണശേഷവും എഴുതികൊണ്ടിരിക്കുന്ന എഴുത്തുകാരന്‍ എന്ന് ബഷീറിനെ വിശേഷിപ്പിക്കാറുണ്ട്. മണ്‍മറഞ്ഞുപോയി 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരന്‍ ബഷീര്‍ തന്നെയാണ്. വൈക്കം മുഹമ്മദ് ബഷീര്‍. വൈക്കം എന്റെ കൂടെ ജന്മനാടാണ്. ഞാനും വൈക്കം മുഹമ്മദ് ബഷീറും അല്ലാതെ പ്രഗത്ഭരായ ഒരുപാട് വൈക്കത്തുകാരുണ്ട്. എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ്‍കുട്ടി ആയിരുന്നിരിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.
ഞാന്‍ എപ്പോഴും എന്നും ഒരു വായനക്കാരനായിരുന്നു. ബാല്യകാലസഖിയിലെ മജീദായും മജീദിന്റെ ബാപ്പയായും ഞാന്‍ അഭിനയിച്ചു. അതിനുമുന്‍പ് മതിലുകളില്‍ ബഷീര്‍ ആയി തന്നെ അഭിനയിക്കാനും ഭാഗ്യം ലഭിച്ചുവെന്ന് മമ്മൂട്ടിപറഞ്ഞു.
തുടര്‍ന്നാണ്, ബഷീര്‍ കൃതിയായ മതിലുകളുടെ അവസാന പേജ് മമ്മൂട്ടി വായിച്ചത്. ഈ സീനുകളൊക്കെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ നടനെന്ന നിലയില്‍ വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായി എന്നാണ് മമ്മൂട്ടി പറഞ്ഞത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.