'സ്വാതികിരണം, അഴകന്‍ എന്നീ രണ്ട് സിനിമകളില്‍ അദ്ദേഹം പാടിയ പാട്ടുകളില്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരട്ടെ..'

ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ രോഗസൗഖ്യത്തിനായി താന്‍ പ്രാര്‍ഥിക്കുന്നുവെന്ന് മമ്മൂട്ടി. സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെയെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

"എസ് പി ബാലസുബ്രഹ്മണ്യം സാറിന്‍റെ വേഗത്തിലുള്ള തിരിച്ചുവരവിനായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സ്വാതികിരണം, അഴകന്‍ എന്നീ രണ്ട് സിനിമകളില്‍ അദ്ദേഹം പാടിയ പാട്ടുകളില്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരട്ടെ. കാലാതിവര്‍ത്തിയായ ഒട്ടേറെ ഗാനങ്ങളും സംഗീതപരിപാടികളും ഇനിയും നമുക്ക് ലഭിക്കട്ടെ", മമ്മൂട്ടി കുറിച്ചു.

ഈ മാസം അഞ്ചിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോം ക്വാറന്‍റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ എസ് പി ബി സ്വന്തം തീരുമാനപ്രകാരം ആശുപത്രിയില്‍ കഴിയുകയായിരുന്നു. എന്നാല്‍ 13ന് രാത്രിയോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം.