എല്ലാം നഷ്ടമായെന്ന് കരുതിയപ്പോഴാണ് ദൈവം ഓട്ടോകാരനായ സാബുവിന്റെ രൂപത്തിൽ വന്നതെന്നും മണിയന്‍പിള്ള രാജു.
തന്റെ പേഴ്സ് കളഞ്ഞ് പോയ വിവരവും അത് തിരികെ എത്തിച്ച ദൈവത്തിന്റെ കരങ്ങളേയും കുറിച്ച് നടൻ മണിയൻപിള്ള രാജു. പേഴ്സിൽ പൈസയും അതിനെക്കാൾ വിലയുള്ള കാർഡുകളും ഉണ്ടായിരുന്നുവെന്നും എല്ലാം നഷ്ടമായെന്ന് കരുതിയപ്പോഴാണ് ദൈവം ഓട്ടോകാരനായ സാബുവിന്റെ രൂപത്തിൽ വന്നതെന്നും നടൻ പറയുന്നു. തന്റെ വീട് അന്വേഷിച്ച് കണ്ടെത്തി സാബുവും ഭാര്യയുമാണ് പേഴ്സ് കൊണ്ടു തന്നതെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. ഇവരുടെ ഫോട്ടോയും നടൻ പങ്കിട്ടിട്ടുണ്ട്.
മണിയൻപിള്ള രാജുവിന്റെ വാക്കുകൾ ഇങ്ങനെ
നമസ്ക്കാരം ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാൻ തോന്നി. കഴിഞ്ഞ ദിവസം എൻ്റെ പേഴ്സ് കളഞ്ഞു പോയി. അതിൽ കുറച്ച് പൈസയും പൈസയ്ക്കാൾ വില ഉള്ള കാർഡ് കളും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോകാരൻ്റെ രൂപത്തിൽ വന്നത്. എൻ്റെ പേഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്. എൻ്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് എൻ്റെ വീട്ടിൽ കൊണ്ട് വന്ന് തരുകയായിരുന്നു. വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്. അവരുടെ ഈ നന്മക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
കാര്‍ അപകടം
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മണിയന്‍പിള്ള രാജു സഞ്ചരിച്ചിരുന്ന കാറിടിച്ച് രണ്ട് യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോവുകയായിരുന്നു. പേടി കാരണമാണ് താന്‍ വണ്ടി നിര്‍ത്താത്തതെന്നാണ് നടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പിറ്റേന്ന് രാവിലെ മണിയന്‍പിള്ളയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിടുകയും ചെയ്തിരുന്നു. മണിയൻപിള്ള രാജുവിൻ്റെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചിരുന്നു.



