Marakkar Movie: മരക്കാർ തീയേറ്ററിലെത്തില്ലെന്ന് ഉറപ്പായി, ഒടിടി റിലീസ് സ്ഥിരീകരിച്ച് ആൻ്റണി പെരുമ്പാവൂർ
മരക്കാർ സിനിമയ്ക്കായി തനിക്ക് 40 കോടി രൂപ അഡ്വാൻസ് ലഭിച്ചുവെന്നത് വ്യാജപ്രചാരണം മാത്രമാണ്. തിയറ്റർ ഉടമകൾക്ക് കൂടുതൽ പരിഗണനകൾ നൽകാനാവില്ലെന്ന് പറഞ്ഞു.
കൊച്ചി: പ്രിയദർശൻ - മോഹൻലാൽ ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടൽ തീയേറ്റർ റിലീസുണ്ടാവില്ലെന്ന് ഉറപ്പായി. മരക്കാർ ഒടിടി റിലീസിയാരിക്കുമെന്ന് ചിത്രത്തിൻ്റെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. തീയേറ്റർ റിലീസിനായി എല്ലാ സാധ്യതകളും തേടിയെങ്കിലും ഫലം കണ്ടില്ലെന്നും ഈ സാഹചര്യത്തിൽ ചിത്രം ഒടിടി റിലീസിന് വിടുകയാണെന്നും കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട ആൻ്റണി പെരുമ്പാവൂർ വ്യക്തമാക്കി.
തീയേറ്റർ റിലീസ് നടക്കാതിരിക്കാൻ ഇപ്പോൾ പറഞ്ഞു കേട്ടതല്ല കാരണങ്ങൾ. മരക്കാർ സിനിമയ്ക്കായി തനിക്ക് 40 കോടി രൂപ അഡ്വാൻസ് ലഭിച്ചുവെന്നത് വ്യാജപ്രചാരണം മാത്രമാണ്. തിയറ്റർ ഉടമകൾക്ക് കൂടുതൽ പരിഗണനകൾ നൽകാനാവില്ലെന്ന് പറഞ്ഞു. ചേംബറുമായി നടത്തിയ ചർച്ചയിൽ എല്ലാ തീയേറ്ററിലും 21 ദിവസം മരക്കാർ കളിക്കാമെന്ന് ഉറപ്പ്നൽകിയിരുന്നു. എന്നാൽ ഈ കരാറിൽ എല്ലാ തീയേറ്ററുകളും ഒപ്പിട്ടില്ല. തീയേറ്റർ അഡ്വാൻസായി മരക്കാറിന് ആകെ കിട്ടിയത് 4.80 കോടി രൂപ മാത്രമാണെന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.
ഈ ചിത്രം തീയേറ്ററിൽ കാണാൻ ആഗ്രഹിച്ച നിരവധി പേരുണ്ട്. മോഹൻലാൽ സാറിൻ്റെ ആരാധകരോടും ഈ സിനിമയ്ക്കായി കാത്തിരുന്ന മലയാളി പ്രേക്ഷകരോടും ഞാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ വഴികളും തേടിയതാണ്. പക്ഷേ ഈ നിലയിലൊരു തീരുമാനം ഒടുവിൽ എടുക്കേണ്ടി വന്നുവെന്നും ആൻ്റണി പറഞ്ഞു.
ഫിയോക്കിൽ നിന്നും താൻ രാജിവച്ചതാണ്. തൻ്റെ രാജിക്കത്ത് ദിലീപിന് കൈമാറിയിട്ടുണ്ട്. അദ്ദേഹം അതിൻ്റെ സ്ഥാപക നേതാവ് കൂടിയാണെന്നും തൻ്റെ രാജിക്കത്ത് കിട്ടിയില്ലെന്ന് ഫിയോക്ക് ഭാരവാഹികളുടെ പ്രതികരണത്തോട് ആയി ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.നിലവിലെ നേതൃത്വം മാറാതെ ഇനി ഫിയോക്കിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആൻ്റണി വ്യക്തമാക്കി.