പുറത്തുവന്നത് മനസ്സിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത; അലൻസിയർ പ്രസ്താവന പിൻവലിക്കണമെന്ന് മന്ത്രി ചിഞ്ചു റാണി
സർഗ്ഗാത്മകതയുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലൻസിയറുടെ ഭാഗത്ത് നിന്നുമുണ്ടായത്. അനുചിതമായ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: നടൻ അലൻസിയറിൻ്റെ പെൺപ്രതിമ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മനസ്സിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നൽകുന്നത്. സർഗ്ഗാത്മകതയുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലൻസിയറുടെ ഭാഗത്ത് നിന്നുമുണ്ടായത്. അനുചിതമായ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ പരാമർശം വിവാദത്തിലായിരുന്നു പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നൽകേണ്ടതെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്. സ്പെഷ്യൽ ജൂറി പുരസ്കാരം വാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. ഇതിന്റെ വീഡിയോകളും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രോഷം കത്തുകയാണ്. അലൻസിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിർസ്പുരണമാണെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. ഒരിക്കലും അത്തരമൊരു വേദിയിൽ നടത്താൻ പാടില്ലായിരുന്നു. നിർഭാഗ്യകരമായിപ്പോയി എന്നും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിരന്തരമുള്ള ബോധവത്കരണത്തിലൂടെ മാത്രമേ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാനാവൂ എന്നും ആർ ബിന്ദു പ്രതികരിച്ചു.
അതേസമയം, വിവാദപരാമർശത്തിൽ ഉറച്ച് നില്‍ക്കുകയാണ് നടൻ അലൻസിയർ. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും അലൻസിയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിൽ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷൻ എന്ന നിലയിൽ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നൽകിയത്. ഞാനൊരു സ്ത്രീവിരുദ്ധൻ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെൺകൂട്ടായ്മക്ക് ഉണ്ടാകണം. ആൺകരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവർഷവും ഒരേ ശില്പം തന്നെ നൽകുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയിൽ അലൻസിയറിന്റെ വിശദീകരണം.