കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന വേളയിൽ എടുത്ത ചിത്രമാണ് മന്ത്രി പങ്കുവച്ചത്.

ടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന വേളയിൽ എടുത്ത ചിത്രമാണ് മന്ത്രി പങ്കുവച്ചത്. ഹൃദയ ചിഹ്നത്തോടൊപ്പം ആയിരുന്നു റിയാസ് ചിത്രങ്ങൾ പങ്കുവച്ചിരുന്നത്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രം​ഗത്തെത്തി. 

'കേരളത്തിന്റെ ഭാവി നായകന്മാർ, യുവ സാംസ്കാരികവും രാഷ്ട്രീയവും ഒന്നിച്ചപ്പോൾ ! സിനിമയിലും നിലപാട് ഉറപ്പിച്ച നടൻ , ടൂറിസം ഉണർവേകിയ നായകൻ, മലയാള സിനിമയുടെയും കേരള സർക്കാരിന്റെയും രണ്ടു യുവ താരങ്ങൾ ഒരൊറ്റ ഫ്രയിമിൽ, ഏറ്റവും നല്ല നടന്മാരിൽ ഒരാൾ ഏറ്റവും നല്ല മന്ത്രിമാരിൽ ഒരാൾ, നിലപാടുകളുടെ രാജാക്കന്മാർ...പ്രിയപ്പെട്ടവർ, അഭിനയം കൊണ്ടും നിലപാട് കൊണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ പൃഥ്വിരാജും നിലപാട് കൊണ്ടും പ്രവർത്തി കൊണ്ടും ജനമനസ്സിൽ സ്ഥാനമുറപ്പിച്ച റിയാസ്ക്കയും ഏറെ ഇഷ്ടം, ചെയ്യുന്ന പ്രവർത്തി ആത്മാർത്ഥമായി നിർവഹിക്കുന്ന രണ്ട് നക്ഷത്രങ്ങൾ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

കഴിഞ്ഞ ദിവസമായിരുന്നു കിഴക്കേക്കോട്ടയിലെ ആകാശപ്പാതയുടെ ഉദ്ഘാടനം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പം സെൽഫി പോയിന്‍റ് തുറന്ന് നൽകിയ നടൻ പൃഥ്വിരാജായിരുന്നു. 4 കോടി രൂപ ചെലവിൽ 104 മീറ്റര്‍ നീളത്തിൽ പണിത കാൽനടമേൽപ്പാലമാണ് ജനങ്ങൾക്ക് സ്വന്തമായത്. ഒട്ടേറെ പ്രത്യേകതകളാണ് മേൽപ്പാലത്തിനുള്ളത്. ചവിട്ടുപടി കയറാൻ ബുദ്ധിമുട്ടുള്ളവര്‍ ലിഫ്റ്റ്, സി സി ടി വി ക്യാമറകൾ, പൊലീസ് സഹായ കേന്ദ്രം, ക്ലോക്ക് ടവര്‍, മഹാത്മാക്കളുടെ ഛായാചിത്രങ്ങൾ തുടങ്ങിയവയെല്ലാം ഇതിന് മാറ്റ് കൂട്ടുന്നു. 

'സ്പീഡില്‍ പോയതിന് ഈ വഴിയില്‍ പലതവണ പൊലീസ് നിര്‍ത്തിച്ചിട്ടുണ്ട്'; ജന്മനാടിന്റെ ഓർമയിൽ പൃഥ്വിരാജ്

ഉദ്ഘാടന വേളയിൽ പൃഥ്വിരാജ് തന്റെ ജന്മനാടിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് കയ്യടി നേടി. താൻ കോളേജിൽ പഠിക്കുന്ന സമയത്ത് പലതവണ ബൈക്കിൽ സ്പീഡിൽ പോയതിന് പൊലീസ് നിർത്തിച്ചിട്ടുണ്ടെന്നും ആ വഴിയിൽ ഒരു പൊതുചടങ്ങിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് ജനിച്ച് വളർന്ന ആളാണ് ഞാൻ. സിനിമ കൊച്ചിയിൽ സജീവമായപ്പോൾ അങ്ങോട്ട് താമസം മാറിയ എന്നെ ഉള്ളൂ. പക്ഷെ ഇന്നും തിരുവനന്തപുരത്ത് വരുമ്പോൾ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നൽ ഉണ്ടാകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.