കോക്രോച് ജനത പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നു. നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം ചെയ്യാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. യുവാക്കളോട് സമാധാനപരമായ സമരത്തിൽ അണിചേരാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
ദില്ലി: അമേരിക്കയിലായിരുന്ന കോക്രോച് ജനത പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക് മടങ്ങുന്നു. ജന്തർ മന്തറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മടക്കം. ജൂൺ ആറിന് താൻ ദില്ലി വിമാനത്താവളത്തിലെത്തുമെന്നും അവിടെ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പോയി ജന്തർ മന്തറിൽ സമരം ചെയ്യാൻ അനുമതി തേടുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് സമരത്തിൽ അണിചേരാൻ രാജ്യത്തെ യുവാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.
നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയടക്കം വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് സമരം. സമാധാനപരമായുള്ള സമരത്തിനായി രംഗത്തിറങ്ങാനാണ് അഭിജീത് ആഹ്വാനം ചെയ്തിരിക്കുന്നത്. ദില്ലി വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കാൽനടയായി പോകാനാണ് തീരുമാനം. ഒന്നിച്ച് ശബ്ദമുയർത്തിയാൽ അധികാരികൾക്ക് അത് കേൾക്കേണ്ടി വരുമെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയാണ് അഭിജീത് ദിപ്കെ. ഇദ്ദേഹം ആരംഭിച്ച കോക്രോച് ജനത പാർട്ടി എന്ന പേജിന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ നേടാനായതാണ് സമരരംഗത്തിറങ്ങാൻ അഭിജിത്തിന് നൽകുന്ന ആത്മവിശ്വാസം. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തതിനെതിരെ അഭിജീത് ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഈ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചില്ലെങ്കിലും വിഷയത്തിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് ദില്ലി ഹൈക്കോടതി.


