Basil Joseph : 'ഈശ്വരനെ വിളിച്ചോയെന്ന് നിരീശ്വരവാദികളും പറയുന്ന സാഹചര്യമുണ്ടായി', ബേസില്‍ ജോസഫ് അഭിമുഖം
'മിന്നല്‍ മുരളി' എന്ന സിനിമ പൂര്‍ത്തിയായത് ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണെന്ന് ബേസില്‍ ജോസഫ്.
ബേസില്‍ ജോസഫ് (Basil Joseph) സംവിധാനം ചെയ്‍ത 'മിന്നല്‍ മുരളി'യെ (Minnal Murali) പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമായി 'മിന്നല്‍ മുരളി' എത്തിയപ്പോള്‍ സംവിധായകനെന്ന നിലയില്‍ ബേസിലിന്റെ വളര്‍ച്ചയുമാണ് അടയാളപ്പെടുത്തുന്നത്. മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍ഹീറോ കഥാപാത്രത്തെ വിശ്വസനീമായി അവതരിപ്പിച്ചിരിക്കുന്നു ബേസില്‍ ജോസഫ്. 'മിന്നല്‍ മുരളി' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവയ്‍ക്കുകയാണ് ബേസില്‍ ജോസഫ്.
ബേസിലിന്റെ വാക്കുകള്‍
ഒരു പ്രോജക്റ്റായിട്ടാണ് ഓരോ സിനിമയെയും നമ്മള്‍ കാണുക . പക്ഷേ 'മിന്നല്‍ മുരളി'യെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ അറുപതാമത്തെ വയസ്സിലും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഒരു പ്രൊജക്റ്റ് ആയ സിനിമ എന്നതിനപ്പുറും ഇമോഷണാണ്. എന്റെ മാത്രമല്ല നമ്മുടെ സിനിമയില്‍ ജോലി ചെയ്‍ത എല്ലാവര്‍ക്കും. 'മിന്നല്‍ മുരളി' തീരുന്നതുവരെ വേറൊന്ന് ചെയ്യുന്നില്ല എന്ന് തീരുമാനിച്ച സാങ്കേതികപ്രവര്‍ത്തകരുണ്ട്. കൊവിഡ് രണ്ട് തവണയും സിനിമയെ ബാധിച്ചു. കൊവിഡിനിടയില്‍ നിന്നാണ് ഇങ്ങനെ സിനിമ ചെയ്‍തത്. വലിയ ബജറ്റില്‍ വലിയ ആള്‍ക്കാരെ വെച്ച് ചെയ്യുകയാണ്. നൂറ് പേരെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്ന് വന്ന് കൊവിഡ് ടെസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍. ഓരോ ദിവസവും നമ്മള്‍ സിനിമ ഷൂട്ട് ചെയ്‍തത് പ്രതിസന്ധിയിലാണ്. കാലാവസ്ഥ പ്രശ്‍നങ്ങളും. നിരീശ്വരവാദികളായ സാങ്കേതികപ്രവര്‍ത്തര്‍പോലും ഭാര്യയെ വിളിച്ച് ഈശ്വരനെ വിളിക്കാൻ പറഞ്ഞ സാഹചര്യമുണ്ടായി. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് സിനിമ ഇവിടെ എത്തിയിരിക്കുന്നത്.
നമുക്ക് റിലേറ്റ് ചെയ്യുന്ന ഒരു സൂപ്പര്‍ഹീറോ ആകണം. കേരളത്തില്‍ ഒരു സൂപ്പര്‍ഹീറോ ഉണ്ടാകുന്നുണ്ടെങ്കില്‍ ഇവിടെ നമ്മുടെ വീടിന് അടുത്തുള്ളതോ അല്ലെങ്കില്‍ റിലേറ്റ് ചെയ്യാൻ പറ്റുന്നതോ ആയിരിക്കണെന്നുണ്ടായിരുന്നു. ഒരു കോമിക് കഥപോലെ ഒരു നാട്ടില്‍ ഒരു തയ്യല്‍ക്കാരൻ ഉണ്ടായിരുന്നു എന്ന് പറയുന്നതുപോലെയാകണം സിനിമ എന്നുണ്ടായിരുന്നു. അങ്ങനെയാണ് 'കുറുക്കൻമൂല' എന്നുപറയുന്ന ഒരു ഗ്രാമത്തില്‍ തയ്യല്‍ക്കാരന് മിന്നലേറ്റ് സൂപ്പര്‍ പവര്‍ കിട്ടുന്ന രീതിയിലേക്ക് കണ്‍സീവ് ചെയ്യുന്നത്. മിത്തിക്കല്‍ സൂപ്പര്‍ഹീറോ കള്‍ച്ചറുള്ള ഒരു ആള്‍ക്കാര്‍ക്ക്, നമ്മള്‍ പണ്ടുമുതലേ 'മഹാഭാരത'വും 'രാമായണ'വും ഒക്കെ കാണുമ്പോള്‍ അവര്‍ ചെയ്യുന്നത് വലിയ സൂപ്പര്‍ ഹീറോയിസമാണ്. നമ്മള്‍ ഒരു സൂപ്പര്‍ഹീറോ ഉണ്ടാക്കുമ്പോള്‍ 'സൂപ്പര്‍മാനോ' 'ബാറ്റ്‍മാനോ' ആകാനോ പറ്റില്ല. സൂപ്പര്‍ഹീറോ ഴോണറിലേക്ക് നമ്മുടെ ആള്‍ക്കാരെ കണ്‍വിൻസ് ചെയ്യിക്കണം. സൂപ്പര്‍ഹീറോ സിനിമകള്‍ കാണുന്നവര്‍ മാത്രമല്ല ഇതിന്റെ പ്രേക്ഷകര്‍.
'മിന്നല്‍ മുരളി' എന്ന സിനിമ തിയറ്ററിലേക്കാണ് കണ്‍സീവ് ചെയ്‍തത്. കൊവിഡിന്റെ പലതരം വ്യതിയാനം, ബുദ്ധിമുട്ടുകള്‍ ഒക്കെ ഉണ്ടായിരുന്നു. അനിശ്ചിതത്വമായിരുന്നു. ഏറ്റവും കൂടുതല്‍ ഓഡിയൻസ് സിനിമക്ക് വരേണ്ടത് കുട്ടികളാണ്. അമ്പത് ശതമാനം ആള്‍ക്കാര്‍ തീയറ്ററില്‍ വന്നാല്‍ എന്തുസംഭവിക്കും. അത്തരമൊരു സാഹചര്യം വന്നപ്പോഴാണ് ഇങ്ങനെ നെറ്റ്‍ഫ്ലിക്സ് വരുന്നത്. ഗ്ലോബല്‍ അപ്പീലുണ്ട് സൂപ്പര്‍ഹീറോയുള്ള സിനിമയ്‌ക്ക് എന്നതിനാല്‍ നെറ്റ്ഫ്ലിക്സ് വന്നതും കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്താൻ സഹായകരമായി.