സംവിധായകൻ ബ്ലെസിയുടെ മകൻ അദിത്തിന്‍റെ വിവാഹത്തിൽ പങ്കെടുത്ത മോഹൻലാൽ, ബ്ലെസിയുമായുള്ള തൻ്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചു
ബ്ലെസിയുടെ മകന്‍ അദിത് വിവാഹിതനായത് ഇന്നലെ ആയിരുന്നു. സിനിമാ മേഖലയില്‍ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. മോഹന്‍ലാല്‍, മീര ജാസ്മിന്‍, എം ജി ശ്രീകുമാര്‍, ദിലീപ്, വിനയന്‍, ജോണി ആന്‍റണി എന്നിങ്ങനെ ആ നിര നീളുന്നു. തനിക്ക് ഏറ്റവും ഹൃദയബന്ധമുള്ള സംവിധായകന്‍റെ മകന്‍റെ വിവാഹവേദിയില്‍ സംസാരിക്കവെ തങ്ങള്‍ക്കിടയിലുള്ള ഇഴയടുപ്പത്തെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞു. പത്മരാജന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന കാലം മുതല്‍ താന്‍ കാണുന്ന ബ്ലെസി പിന്നീട് തനിക്ക് കരിയറിലെ മൂന്ന് മികച്ച സിനിമകള്‍ നല്‍കിയ കാര്യവും മോഹന്‍ലാല്‍ ഓര്‍മ്മിച്ചു.
ബ്ലെസിയെക്കുറിച്ച് മോഹന്‍ലാല്‍
“എന്‍റെ മകന്‍റെ കല്യാണം നടക്കുന്നതുപോലെ തന്നെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്. ബ്ലെസിയുടെ ആദ്യത്തെ സിനിമ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ മുതലുള്ള ബന്ധമാണ്. എന്‍റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മനോഹരമായ മൂന്ന് സിനിമകള്‍ എനിക്ക് സമ്മാനിച്ച സംവിധായകനാണ്. അദ്ദേഹത്തിന്‍റെ മകന്‍ എന്ന് പറഞ്ഞാല്‍, ആ ഫാമിലിക്ക് എന്‍റെ ഹൃദയത്തില്‍ അത്രത്തോളം സ്ഥാനമുണ്ട്. എന്നെ വിളിച്ചതില്‍ സന്തോഷം. എനിക്ക് വരാന്‍ സാധിച്ചതില്‍ സന്തോഷം. നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം”, മോഹന്‍ലാല്‍ പറഞ്ഞു.
തന്മാത്ര, ഭ്രമരം, പ്രണയം എന്നിവയാണ് ബ്ലെസിയും മോഹന്‍ലാലും ഇതുവരെ ഒരുമിച്ച സിനിമകള്‍. ഇതില്‍ തന്മാത്രയ്ക്കും പ്രണയത്തിനും മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. തന്മാത്രയിലെ പ്രകടനത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. തന്മാത്രയ്ക്ക് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഭ്രമരത്തിലെ പ്രകടനത്തിന് ബേബി നിവേദിതയ്ക്ക് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. കൂടാതെ ഈ മൂന്ന് ചിത്രങ്ങള്‍ക്കും ചേര്‍ത്ത് ഏഴ് സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
അതേസമയം കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയ്ക്ക് ഒരു ഫീച്ചര്‍ ചിത്രം മാത്രമേ ബ്ലെസി സംവിധാനം ചെയ്തിട്ടുള്ളൂ. ബെന്യാമിന്‍റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ആടുജീവിതം ആയിരുന്നു അത്. പൃഥ്വിരാജ് നായകനായ ചിത്രം ബ്ലെസിയുടെ ജീവിതത്തില്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവും ബുദ്ധിമുട്ട് നേരിട്ട ചിത്രം കൂടിയാണ്. മോഹന്‍ലാലുമൊത്ത് ഒരു ബ്ലെസി ചിത്രം വരാനിരിക്കുന്നുണ്ടെന്ന് ആരാധകര്‍ക്കിടയില്‍ കുറച്ചുനാളായി പ്രചരണമുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതേക്കുറിച്ച് വന്നിട്ടില്ല.



