മോഹൻലാൽ ഇനി സംവിധായകൻ! ഒരുക്കുന്നത് ബിഗ് ബജറ്റ് 3ഡി ചിത്രം
'ബറോസ്സ്' എന്നാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയുടെ പേര്. സിനിമ 3 ഡി ആണെന്നും മോഹൻലാൽ ബ്ലോഗില്‍ കുറിച്ചു.
തിരുവനന്തപുരം: നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയ്ക്കൊടുവില്‍ സൂപ്പർതാരം മോഹൻലാൽ സംവിധായകനാകുന്നു.പോർച്ചുഗീസ് പശ്ചാത്തലമാക്കി ബറോസ് എന്ന സിനിമയാണ് മോഹൻലാൽ സംവിധാനം ചെയ്യുക.
ബ്ലോഗിലൂടെയാണ് സിനിമ സംവിധാനം ചെയ്യുന്ന വിവരം മോഹൻലാൽ പ്രഖ്യാപിച്ചത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന കാവൽക്കാരനായ ബറോസിന്റെ കേന്ദ്രീകരിച്ചാണ് സിനിമ. ബറോസായി മോഹൻലാൽ തന്നെ വേഷമിടും. മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ നവോദയയുമായി ചേർന്ന് 3 ഡി സിനിമയായിട്ടാകും ബറോസ് എത്തുക.
'ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു' എന്നാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചത്. 'ബറോസ്സ്' എന്നാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയുടെ പേര്. സിനിമ 3 ഡി ആണെന്നും മോഹൻലാൽ ബ്ലോഗില്‍ കുറിച്ചു. നവോദയയുമായി ചേർന്നാണ് മോഹൻലാൽ ബറോസ് ഒരുക്കുക.
മോഹന്‍ലാലിന്‍റെ ബ്ലോഗില്‍ നിന്ന്...
ബറോസ്സ്
സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍
ജിവിതത്തിലെ ഒരോ വളവുതിരിവുകള്‍ക്കും അതിന്‍റേതായ അര്‍ത്ഥമുണ്ട് എന്ന സത്യത്തില്‍ എല്ലാകാലത്തും ഞാന്‍ അടിയുറച്ച് വിശ്വാസിച്ചിരുന്നു. എന്‍റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ഇ സത്യത്തെ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു സിനിമാ നടനാവാന്‍ ഒട്ടും മോഹിച്ചിട്ടില്ലാത്ത, ഒരാളുടെയടുത്ത് പോലും ഒരു ചാന്‍സ് ചോദിച്ചിട്ടില്ലാത്ത ഞാന്‍ കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷങ്ങളായി ഒരു അഭിനേതാവായി ജീവിക്കുന്നു. അഭിനേതാവായി അറിയപ്പെടുന്നു. അതിന്‍റെ പേരില്‍ പുരസ്കൃതനാവുന്നു. ആലോചിക്കുന്തോറും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണിത്.
ആ അത്ഭുതത്തോടെ, ആകാംക്ഷയോടെയാണ് ഞാന്‍ ഇപ്പോള്‍ ജീവിതത്തിന്‍റ ഓരോ വളവു തിരിവുകളേയും നേരിടുന്നത്. വളവിനപ്പുറം എന്താണ് എന്നെ കാത്ത് നില്‍ക്കുന്നത് എന്ന നിഗൂഢത എപ്പോഴും എന്നിലെ കലാകാരനെ ത്രസിപ്പിക്കുന്നു. തുടര്‍ന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.
നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയില്‍ ഇതാ ഒരു ഷാര്‍പ്പ് ടേണിനപ്പുറം ജീവിതം അത്ഭുതകരമായ ഒരു സാധ്യത എന്‍റെ മുന്നില്‍ വച്ചിരിക്കുന്നു. അതെ. ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു.
പ്രിയപ്പെട്ടവരേ, ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞആന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു. 'ബറോസ്സ്' എന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ഇത് ഒരു 3D സിനിമയാണ്. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു പേരെ ഈ സിനിമ ആസ്വദിക്കാം. കഥയുടെ മാന്ത്രികപ്പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം... അറബിക്കഥകള്‍ വിസ്മയങ്ങളഅ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്‍റെ തീര്‍ത്തും വ്യത്യാസ്തമായ ഒരു ലോകം തീര്‍ക്കണം എന്നാണ് എന്‍റെ സ്വപ്നം...
ഞാന്‍ ആദ്യം പറഞ്ഞതുപേലെ, ഇത്തരം ഒരു തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. കാലാസാക്ഷാത്കാരത്തിന്‍റെ വ്യത്യസ്തതലങ്ങള്‍ക്കായുള്ള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ്. ഞാനും പ്രശസ്ത സംവിധായകനായ ടി കെ രാജീവ് കുമാറും കൂടി ഒരു 3 ഡി സ്റ്റേജ് ഷോ ചെയ്യണം എന്ന് ആലോചിച്ചിരുന്നു. കുറച്ച് കഥാപാത്രങ്ങള്‍ നടനെ അന്വേഷിച്ച് പോകുന്ന തരത്തിലായിരുന്നു അത് ഒരുക്കിയിരുന്നത്.
ഈ സ്റ്റേജ് ഷോ ചെയ്യാനായി ഇന്ത്യിലെ ആദ്യ 3 ഡി സിനിമ ( മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ) സംവിധാനം ചെയ്ത ജിജോയേ ( നവോദയ) ഞങ്ങള്‍ പോയി കണ്ടു. ജിനിയസ്സ് എന്ന് വിഷേഷിപ്പിക്കാവുന്ന അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. അതിന്‍റെ ചിലവുകള്‍ ഞങ്ങള്‍ കണക്കാക്കി. ഭീമമായ ഒരു തുക ആവശ്യമായി വരും എന്ന് മനസ്സിലായി.
ഒരു വലിയ സാഹസങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരും. ജീവിതത്തിലായലും കലയിലായാലും. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അത്രയും ഭീമമായ ഒരു തുക എന്നത് പല കാരണങ്ങള്‍ കൊണ്ടും അപ്രാപ്യമായിരുന്നു. തല്‍ക്കാലം ഞങ്ങള്‍ ആ പദ്ധതി മാറ്റി വച്ചു.
സൂക്ഷ്മാര്‍ത്ഥത്തില്‍ നോക്കിയാല്‍ ജീവിതത്തിലെ ഒരു അധ്വാനവും പൂര്‍ണ്ണായി പാഴാവുന്നില്ല, എന്തെങ്കിലും ഒരു ഉപഫലം അത് നല്‍കും. ജിജോയയുമായുള്ള സംസാരത്തില്‍ അദ്ദേഹം എഴുതിയ ഒരു ജംഗ്ലീസ് കഥയുടെ വിഷയത്തെ കുറിച്ച് സംസാരിച്ചു. അത് ഒരു മിത്ത് ആയിരുന്നു. ഒരു മലബാര്‍ തീരദ്ദേശ മിത്ത് 'ബറോസ്സ്- ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷന്‍' പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാന്നൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാളഅ അത് കൈമാറുകയുള്ളൂ. ബറോസ്സിന്‍റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവ്ര തമ്മിലുള്ള ബന്ധവും അതിന്‍റെ രസങ്ങളുമാണ് കഥ.