Asianet News MalayalamAsianet News Malayalam

നാമെത്ര മേല്‍ സ്വതന്ത്രരായിരുന്നു!; അല്‍പ്പം കൂടി ക്ഷമിക്കൂവെന്നും മോഹൻലാല്‍

ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ആള്‍ക്കാര്‍ പുറത്തിറങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് മോഹൻലാലിന്റെ പുതിയ ബ്ലോഗ്.

Mohanlal new blog  covid
Author
Thiruvananthapuram, First Published Apr 21, 2020, 12:31 PM IST

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലായിരുന്നു രാജ്യം. 21 ദിവസത്തെ ലോക്ക് ഡൗണായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കാതെ ആള്‍ക്കാര്‍  പുറത്തിറങ്ങാൻ തുടങ്ങുകയും ചെയ്‍തു. എന്നാല്‍ അല്‍പ്പം കൂടി ക്ഷമിക്കൂവെന്ന് രാജ്യം പറയുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കുന്നു. ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ പുതിയ ബ്ലോഗിലാണ് മോഹൻലാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

തിരിച്ചുപോകാൻ, ജീവിതത്തെ തിരിച്ചുപിടിക്കാൻ നാമെല്ലാവരും കാത്തിരിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ വെച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോള്‍ നാം തിരിച്ചെത്തുന്നത് നമ്മിലേക്ക് തന്നെയാണ്. നമ്മുടെ തന്നെ ഓര്‍മ്മകളിലേക്ക്, കടന്നുപോയ വഴികളിലേക്ക്. നഷ്‍ടപ്പെടുമ്പോഴാണ് എന്തിന്റെയും വില അറിയുന്നത്. സ്വാതന്ത്ര്യവും അങ്ങനെ തന്നെ. ഭൂമിയില്‍, നാട്ടില്‍ നാമെത്ര മേല്‍ സ്വതന്ത്രരായിരുന്നുവെന്നും മോഹൻലാല്‍ പറയുന്നു. മോഹൻലാലിന്റെ ബ്ലോഗ് മുഴുവനായി വായിക്കാൻ ക്ലിക്ക് ചെയ്യുക- നാം അതിജീവിക്കും.

മോഹൻലാലിന്റെ ബ്ലോഗ്

വി ഷാള്‍ ഓവര്‍ കം

കാത്തിരിക്കുകയായിരുന്നു നമ്മളെല്ലാം ഇരുപത്തിയൊന്ന് ദിവസത്തെ അടച്ചിരിപ്പിന് ശേഷം സ്വാതന്ത്ര്യത്തോടെ ഈ ലോകത്തേക്കിറങ്ങാന്‍നമ്മുടെ ഇടങ്ങളിലേക്ക്

നാം നടന്ന വഴികളിലേക്ക്


കൂട്ടുകൂടിയിരുന്ന ഇടങ്ങളിലേക്ക്


നമ്മുടെ അങ്ങാടികളിലേക്ക്


കളിസ്ഥലങ്ങളിലേക്ക്


ആഘോഷസംഗമങ്ങളിലേക്ക്

തൊഴിലിടങ്ങളിലേക്ക്

ആരാധനാലയങ്ങളിലേക്ക്


ഉത്സവപ്പറമ്പുകളിലേക്ക്

ഹൃദ്യമായ സായാഹ്നങ്ങളിലേക്ക്


സന്തോഷപൂര്‍ണമായ രാവുകളിലേക്ക്

തിരിച്ചുപോകാന്‍

ജീവിതത്തെ തിരിച്ചുപിടിക്കാന്‍

അതേ,

നാമെല്ലാം കാത്തിരിക്കുകയായിരുന്നു.

നമ്മള്‍ കാത്തിരിക്കുകയായിരുന്നു

ലോക്ക് ഡൗണിന്റെ

അതിര്‍ത്തികള്‍ക്കപ്പുറം

തനിച്ചായിപ്പോയ മാതാപിതാക്കളെ കാണാന്

കുടുംബത്തെ കാണാന്‍

കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാന്‍

രോഗികളായ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാന്‍

മുറിഞ്ഞുപോയ സൗഹൃദങ്ങളില്‍

വീണ്ടും കണ്ണിചേരാന്‍...


മാനെല്ലാം വെമ്പലോടെ കാത്തിരിക്കുകയായിരുന്നു

ബാക്കിയായവ

നമുക്ക് ചെയ്‍തുതീര്‍ക്കാന്‍

ഏറെയുണ്ടായിരുന്നു

പാതിയില്‍ നിന്നുപോയ ജോലികള്‍

വീട്ടേണ്ട ബാധ്യതകള്‍

മുടങ്ങാതിരിക്കേണ്ട കടമകള്‍,

മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ട

തയ്യാറെടുപ്പുകള്‍...

രാജ്യം പറഞ്ഞു

എന്നാല്‍ രാജ്യം പറഞ്ഞു

അരുത്, ആയിട്ടില്ല

അല്‍പം കൂടി ക്ഷമിക്കൂ

നിങ്ങള്‍ക്ക് വേണ്ടി, നമുക്ക് വേണ്ടി,

 നാടിന് വേണ്ടി

നമ്മിലേക്കുള്ള മടക്കം

സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ വച്ച്

വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോള്‍

നാം തിരിച്ചെത്തുന്നത് നമ്മിലേക്ക് തന്നെയാണ്

നമ്മുടെ തന്നെ ഓര്‍മകളിലേക്ക്,

കടന്നുപോയ വഴികളിലേക്ക്

സ്വാതന്ത്ര്യത്തിന്റെ വില

നഷ്‍ടപ്പെടുമ്പോഴാണ് എന്തിന്റേയും

വില അറിയുന്നത്

സ്വാതന്ത്ര്യവും അങ്ങനെ തന്നെ

ഭൂമിയില്‍

നാട്ടില്‍ നാമെത്രമേല്‍

സ്വതന്ത്രരായിരുന്നു!

നമ്മുടെ ഓര്‍മകള്‍

സ്‌കൂളുകളിലേക്ക് നാം നടന്നുപോയ വഴികള്‍, നാം കളിച്ച വീട്ടുതൊടികള്‍

വളരുന്തോറും നാം കണ്ട സ്വപ്‌നങ്ങള്‍, നാം തേടിയ ജോലികള്‍

ഒടുവില്‍ എത്തിച്ചേര്‍ന്ന ഇടങ്ങള്‍

നമ്മുടെ അധ്വാനങ്ങള്‍

ആത്മസംതൃപ്‍തികള്‍

പ്രിയപ്പെട്ടവരുമൊത്ത് ചെലവഴിച്ച നിമിഷങ്ങള്‍

നമ്മുടെ നേട്ടങ്ങള്‍

പങ്കിടലുകള്‍

കണ്ട് അമ്പരന്ന മനോഹര കാഴ്‍ചകള്‍

തനിച്ച് സഹിച്ച സഹനങ്ങള്‍

ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന ആധികള്‍

കാണാതെ പോയ വീട്ടുവിസ്മയങ്ങള്‍

എന്ത് വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്

എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍

ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര!

കാണാതെ പോയതെത്ര!

കേട്ടതെത്ര

കേള്‍ക്കാതെ പോയതെത്ര

കണ്ട വിദൂരവിസ്മയങ്ങളേക്കാള്‍ മോഹനം

കാണാതെ പോയ വീട്ടുവിസ്മയങ്ങളാണെന്ന്

ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കും

നമ്മുടെ വയോജനങ്ങള്‍

അനുഭവിക്കുന്ന ഏകാന്തത,

ചിലെരെങ്കിലുമൊക്കെ മനസ്സിലാക്കിയിരിക്കാം.

പുറത്തിറങ്ങാനാവാതെ

ജാലകക്കള്ളിയിലൂടെ നോക്കിയിരിക്കുമ്പോള്‍

ചിലരെങ്കിലും പറഞ്ഞിരിക്കാം

ലോകം എത്രമേല്‍ മനോഹരമാണ്! എത്ര വിശാലമാണ്!

സ്വയമണിഞ്ഞ വിലങ്ങുകള്‍ മാറ്റി,

അധികം വൈകാതെ,

വീണ്ടും ലോകത്തേക്കിറങ്ങുമ്പോള്‍

നാമെല്ലാം പങ്കിടുന്ന പൊതുചോദ്യമുണ്ട്

എവിടെ തുടങ്ങണം? എങ്ങോട്ട് പോകണം?


എനിക്കിനി സാധിക്കുമോ?

പ്രസിദ്ധനായ ഒരു ഗ്രീക്ക് എഴുത്തുകാരന്റെ ആത്മകഥയിലെ ഒരു രംഗം ഓര്‍മ വരുന്നു. അദ്ദേഹം കുട്ടിക്കാലം ഓര്‍ക്കുകയാണ്.

കൊടും മഴ,


പ്രളയം നാടിനെ മുക്കിയിരിക്കുന്നു.


അവരുടെ മുന്തിരിപ്പാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയത് അവന്‍ കണ്ടു.

അധ്വാനിച്ചതെല്ലാം പ്രകൃതിയെടുത്തിരിക്കുന്നു.

വീടിന്റെ നനഞ്ഞ വാതില്‍പ്പടിയില്‍
അച്ഛന്‍ നില്‍പുണ്ടായിരുന്നു

അച്ഛന്‍ പട്ടാളക്കാരനായിരുന്നു

ഒരുപാട് യുദ്ധങ്ങള്‍ കടന്നുപോന്നയാള്‍

തീക്ഷ്‍ണമായി ജീവിതം രുചിച്ചയാള്‍

വിറച്ച് വിറച്ച് അവന്‍ ചോദിച്ചു

നമ്മുടെ മുന്തിരി മുഴുവന്‍ പോയി അല്ലേ അച്ഛാ

അപ്പോള്‍ മുഴങ്ങുന്ന സ്വരത്തില്‍

അച്ഛന്‍ പറഞ്ഞു: നമ്മള്‍ പോയില്ലല്ലോ

സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങള്‍ തിരിച്ചുവരുമ്പോള്‍

നമുക്കും പറയാറാവണം

നമ്മള്‍ പോയില്ലല്ലോ

നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചുപിടിക്കാം അതിനായി നാം ക്ഷമിച്ചിരുന്നേ മതിയാവൂ. നമുക്ക് വേണ്ടി, നാടിന് വേണ്ടി. ആശങ്കകളുടേയും നിരാശകളുടേയും വേദനകളുടേയും വിഷാദങ്ങളുടേയും അപ്പുറത്ത് നിന്ന് ഞാനൊരു ഗാനം കള്‍ക്കുന്നു. പീറ്റ് സീഗര്‍ എന്ന അമേരിക്കന്‍ നാടോടി ഗായകന്റെ പ്രത്യാശാഭരിതമായ ആ ഗാനം.

Follow Us:
Download App:
  • android
  • ios