'മലൈക്കോട്ടൈ വാലിബനുവേണ്ടി കണ്ണും കാതും തുറന്നിരിക്കുന്നവര്‍ക്ക്'; ആദ്യദിന ചിത്രങ്ങളുമായി മോഹന്‍ലാല്‍
രാജസ്ഥാനിലെ ജയ്‍സാല്‍മീറിലാണ് ചിത്രീകരണം
സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആരംഭിച്ചു. ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് രാവിലെ ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്നു. ചടങ്ങിൽ മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി, മറ്റു താരങ്ങൾ, ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ സന്നിഹിതരായിരുന്നു.
ലൊക്കേഷനില്‍ നിന്നുള്ള ആദ്യദിന ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. മലൈക്കോട്ടൈ വാലിബനുവേണ്ടി കണ്ണും കാതും തുറന്നിരിക്കുന്നവര്‍ക്ക്, ഞങ്ങള്‍ ഇന്ന് ആരംഭിക്കുന്നു എന്നാണ് ചിത്രങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന തലക്കെട്ട്. പി എസ് റഫീക്കിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് റഫീക്ക് ആയിരുന്നു. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രാഹകന്‍. ചുരുളിക്കു ശേഷം ലിജോ- മധു നീലകണ്ഠന്‍ ടീം ഒരുമിക്കുന്ന ചിത്രവുമാണ് വാലിബന്‍.
പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. രാജസ്ഥാനിൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് അണിയറക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യല്‍ മീഡിയയിലെ ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ചിത്രീകരണം 18 ന് ആരംഭിക്കുന്നതായ വിവരം രണ്ട് ദിവസം മുന്‍പാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. പി ആർ ഒ- പ്രതീഷ് ശേഖർ.