മോഹൻലാല്‍ നായകനായി വന്ന തുടരും സിനിമയുടെ നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍.
മോഹൻലാല്‍ നായകനായി വന്നതാണ് തുടരും. സംവിധാനം നിര്‍വഹിച്ചത് തരുണ്‍ മൂര്‍ത്തിയാണ്. തുടരുമിലെ നിര്‍ണായക മാറ്റങ്ങള്‍ മോഹൻലാല്‍ തന്നെ നിര്‍ദ്ദേശിച്ചതാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് രജപുത്ര രഞ്‍ജിത്ത്. ആദ്യം തിരക്കഥയിൽ മദ്രാസിൽ ഉള്ളൊരു പഴയ ടാക്സി ഡ്രൈവര്‍ എന്നായിരുന്നു. ലാലേട്ടൻ ആണ് അയാളെ പഴയൊരു സ്റ്റണ്ട് മാൻ ആക്കാൻ സജസ്റ്റ് ചെയ്‍തത്, അങ്ങനെ വരുമ്പോൾ കഥയിലെ ആക്ഷൻ സീനുകൾ എല്ലാം കണ്‍വിൻസിംഗ് ആവുകയും ചെയ്യും. അടി പൊട്ടുന്നതിന് മുൻപുള്ള "മുരുകാ" വിളിയും ലാലേട്ടൻ പറഞ്ഞ സജഷൻ ആയിരുന്നു, പഴയ എല്ലാ ഫൈറ്റേഴ്‍സും ആക്ഷൻ ചെയ്യുന്നതിന് മുൻപ് അങ്ങനെയാണ് തുടങ്ങുന്നത് എന്നും ചൂണ്ടിക്കാട്ടുന്നു രജപുത്ര രഞ്‍ജിത്ത്.
കെ ആര്‍ സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
തുടരും-ന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തുന്നു. സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‍നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിനറേജ് എന്നൊരു സജഷൻസ് ഉണ്ടായി. എന്നാല്‍ മോഹൻലാല്‍ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള്‍ പറയുന്നതു പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും പറയുന്നു തരുണ്‍ മൂര്‍ത്തി.
വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് റിലീസിനു മുന്നേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.


