ലോക്ക് ഡൗണ്‍ കാലത്തെ പുനസംപ്രേക്ഷണത്തില്‍ ലോക റെക്കോര്‍ഡുമായി 'രാമായണം'
78 എപ്പിസോഡുകളാണ് പരമ്പരയിലുള്ളത്. മാര്‍ച്ച് 28 മുതലാണ് ദൂരദര്‍ശനില്‍ രാമായണം പുനസംപ്രേഷണം ആരംഭിച്ചത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാമായണം പുനസംപ്രേക്ഷണം ചെയ്തത്.
ദില്ലി: ലോക്ക് ഡൗണ്‍ കാലത്തെ പുനസംപ്രേക്ഷണത്തില്‍ ചരിത്രമായി രാമായണം. ലോകത്ത് ഏറ്റവും അധികം പേര്‍ കണ്ട വിനോദ പരിപാടിയെന്ന റെക്കോര്‍ഡിനാണ് വീണ്ടുമുള്ള വരവില്‍ രാമായണം അര്‍ഹമായിരിക്കുന്നത്. 1987ല്‍ ആദ്യം സംപ്രേക്ഷണം ചെയ്ത സീരിയല്‍ കൊറോണ വൈറസ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ പുനസംപ്രേക്ഷണം ചെയ്യുകയായിരുന്നു.
രാമാനന്ദ് സാഗർ തിരക്കഥയും സംവിധാനവും നിർവഹിച്ച പരമ്പരയിൽ അരുൺ ഗോവിൽ, ചിഖില തോപിവാല, സുനിൽ ലഹ്രി, ലളിത പവാർ, ദാരാ സിംഗ്, അരവിന്ദ് ത്രിവേദി എന്നിവരാണ് വേഷമിട്ടത്. 78 എപ്പിസോഡുകളാണ് പരമ്പരയിലുള്ളത്. മാര്‍ച്ച് 28 മുതലാണ് ദൂരദര്‍ശനില്‍ രാമായണം പുനസംപ്രേഷണം ആരംഭിച്ചത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാമായണം പുനസംപ്രേക്ഷണം ചെയ്തത്.
16 ഏപ്രിലില്‍ 7.7 കോടി ആളുകളാണ് രാമായണം കണ്ടിരിക്കുന്നതെന്നാണ് ദൂരദര്‍ശന്‍ വ്യക്തമാക്കുന്നത്. ബാര്‍കിന്‍റെ കണക്കുകള്‍ അനുസരിച്ചാണ് ദൂരദര്‍ശന്‍റെ പ്രഖ്യാപനം. പുനസംപ്രേക്ഷണം ചെയ്ത ബുനിയാദ്, ശക്തിമാന്‍, ശ്രീമാന്‍ ശ്രീമതി, ദേഖ് ഭായ് ദേഖ് എന്നിവയും മികച്ച രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുവെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.