നടൻ പ്രണവ് മോഹൻലാലിന്റെ ലളിത ജീവിതത്തെയും സത്യസന്ധതയെയും കുറിച്ച് അനിൽ ജോൺസൺ പങ്കുവെച്ച അനുഭവങ്ങൾ ശ്രദ്ധേയമാണ്. ഒരിക്കൽ ടയറിന്റെ വില കേട്ട് അത്ഭുതപ്പെട്ടതും അനിൽ ഓർത്തെടുക്കുന്നു.
മലയാളത്തിന്റെ സൂപ്പർ താരത്തിന്റെ മകനാണ്, സിനിമ നടനാണ്, പക്ഷേ ആൾക്ക് സാധാരണക്കാരെ പോലെ ജീവിക്കാനാണ് താല്പര്യം. സിനിമകളെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന താരപുത്രൻ. പറഞ്ഞ് വരുന്നത് പ്രണവ് മോഹൻലാലിനെ കുറിച്ചാണ്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ ചെയ്ത ശേഷം അതിന്റെ ജയപരാജയങ്ങളൊന്നും ശ്രദ്ധിക്കാതെ തന്റേതായ ലോകത്ത് കഴിഞ്ഞ് കൂടുന്ന പ്രണവ് മലയാളികൾക്ക് എന്നും കൗതുകമാണ്. അദ്ദേഹം എവിടെ ആയിരിക്കും എന്നറിയാനും അവർക്ക് താല്പര്യം ഏറെയാണ്. അച്ഛൻ സൂപ്പർതാരമാണെങ്കിലും അതിന്റെ യാതൊരുവിധ ബെനിഫിറ്റ്സും പ്രണവ് എടുക്കാറില്ലെന്നാണ് സുഹൃത്തുക്കളും മറ്റും പറയുന്നത്.
ഇപ്പോഴിതാ പ്രണവിനെ കുറിച്ച് സംഗീത സംവിധായകൻ അനിൽ ജോൺസൺ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഭയങ്കര സത്യസന്ധനായ വ്യക്തിയാണ് പ്രണവ് എന്നും അയാളെ ആർക്കും ഇഷ്ടപ്പെടാതിരിക്കാൻ സാധിക്കില്ലെന്നും അനിൽ ജോൺസൺ പറയുന്നു. പ്രണവിനൊപ്പമുള്ള രസകരമായ അനുഭവങ്ങളും അദ്ദേഹം പങ്കിടുന്നുണ്ട്.
'ഒരിക്കൽ ഞങ്ങള്‍ എന്തോ കാര്യം പറഞ്ഞിരിക്കുവായിരുന്നു. ചേട്ടാ.. ടയറിനൊക്കെ ഇത്രയും വലിയ പൈസയാണെന്ന് അടുത്തിടെ ഞാനത് മാറ്റിയപ്പോഴാണ് മനസിലായത്. 12000 രൂപയായി. അതാണ് അയാള്‍. അവര്‍ക്ക് എന്ത് ചോദിച്ചാല്‍ കിട്ടും. പക്ഷേ അവന്‍ അങ്ങനെയല്ല', എന്ന് അനിൽ പറയുന്നു. ആദിയിലെ പാട്ടെഴുതുന്ന സമയത്ത് തന്റെ കയ്യിൽ നിന്നും ഗിറ്റാറിനായി കാശ് വാങ്ങിയ പ്രണവിനെയും അനിൽ ഓർക്കുന്നുണ്ട്.
'ഒരുപാട്ടിലേക്ക് എക്കോസ്റ്റിക് ഗിറ്റാര്‍ വേണമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും വാങ്ങാനും പോയി. അവിടെ വച്ച് ചേട്ടാ..എനിക്ക് കുറച്ച് പൈസ തരോ? ഞാന്‍ നാളെ തരാമെന്ന് പറഞ്ഞു. പുള്ളീടെ കയ്യില്‍ ആ സമയത്ത് കുറച്ച് പൈസയെ ഉണ്ടായിരുന്നുള്ളൂ. അത്രയും ജെനുവിനാണ് അദ്ദേഹം. അവരെയൊന്നും ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. എനിക്ക് അവനോട് സ്നേഹം കൂടിയിട്ടെ ഉള്ളൂ', എന്നായിരുന്നു അനിൽ ജോൺസൺ പറഞ്ഞത്.



