അൻപ് മകളേ..; മകളുടെ വിയോഗത്തിൽ വേദനയോടെ ഇളയരാജ
ഇന്നലെയാണ് ഭവതാരിണിയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്.
അന്തരിച്ച മകൾ ഭവതാരിണിയുടെ ഫോട്ടോ പങ്കുവച്ച് സംഗീത സംവിധായകൻ ഇളയരാജ. കുട്ടിക്കാലത്ത് ഭവതാരിണിയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഇളയരാജ പങ്കുവച്ചത്. 'അൻപ് മകളേ(പ്രിയ മകളേ)..'എന്നാണ് തമിഴിൽ അദ്ദേഹം കുറിച്ച വാക്കുകൾ. കുട്ടി ഫ്രോക്കിട്ട് അപ്പുറവും ഇപ്പുറവും മുടി വാരിക്കെട്ടി അച്ഛന്‍ പറയുന്നത് കേട്ട് ഇരിക്കുന്ന ഭവതാരിണിയെ ഫോട്ടോയില്‍ കാണാം.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോട് അടുപ്പിച്ചാണ് ഭവതാരിണിയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. 47 വയസായ വതാരിണി കഴിഞ്ഞ കുറച്ച് കാലങ്ങളായി അർബുദബാധിത ആയിരുന്നു. ആയുർവേദ ചികിത്സയ്ക്കായി ശ്രീലങ്കിയില്‍ ആയിരിക്കെയാണ് മരണം.
1995ല്‍ രാസയ്യ എന്ന ചിത്രത്തിന്‍റെ പാട്ട് പാടിക്കൊണ്ടാണ് ഭവതാരിണി പിന്നിണിഗാന രംഗത്ത് എത്തുന്നത്. ഇളയരാജ ആയിരുന്നു സംഗീത സംവിധാനം. ആദ്യഗാനം തന്നെ സൂപ്പര്‍ ഹിറ്റായതോടെ വീണ്ടും നിരവധി പാട്ടുകള്‍ ഭവതാരിണി ആലപിച്ചു. കാതലിക്ക് മരിയാതൈ എന്ന വിജയ് ചിത്രത്തിലെ ഗാനത്തിലൂടെ ഭവതാരണിയെ തമിഴകത്തിന്‍റെ പ്രിയപ്പെട്ടവളാക്കി. ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങളാണ് അവര്‍ ഏറ്റവും കൂടുതല്‍ ആലപിച്ചിട്ടുള്ളതും. കാര്‍ത്തിക് ശങ്കര്‍ രാജ, യുവ ശങ്കര്‍ രാജ എന്നീ സഹോദരങ്ങളുടെ ഗാനങ്ങളും ഭവതാരണി ആലപിച്ചു. കുട്ടികളുടേതിന് സമാനമായ ഭവതാരിണിയുടെ ശബ്ദം മറ്റ് ഗായകരില്‍ നിന്നും അവരെ വ്യത്യസ്തയാക്കി.
‘തിയറ്റർ കുലുങ്ങും’, ടിനുവിന്റെ അഭിപ്രായം 'വാലിബനെ' മോശമായി ബാധിച്ചോ?
'കളിയൂഞ്ഞാൽ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഭവതാരിണി എത്തി. 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന പാട്ട് വന്‍ സ്വാകാര്യത നേടിയിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്. 2000ല്‍ ഭാരതി എന്ന ചിത്രത്തില്‍ 'മയില്‍ പോലെ പൊണ്ണ്..' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്ക് ഉള്ള ദേശീയ പുരസ്കാരവും ഭവതാരിണിയെ തേടി എത്തി.