'എന്‍റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായിരുന്നു'; ബാലഭാസ്കറിന്‍റെ ജന്മദിനത്തില്‍ ഇഷാന്‍ ദേവ്
ജീവിതത്തില്‍ നഷ്ടം എന്താണ് എന്ന് അറിയുന്നത് ഇങ്ങനെ ഒരാള്‍ പോകുമ്പോഴാണെന്ന് ഇഷാന്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.
വാഹനാപകടത്തില്‍ മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ജന്മദിനത്തില്‍ വൈകാരികമായ കുറിപ്പുമായി ബാലഭാസ്കറിന്‍റെ ഉറ്റ സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാന്‍ദേവ്. എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായിരുന്നുവെന്നും ജീവിതത്തില്‍ നഷ്ടം എന്താണ് എന്ന് അറിയുന്നത് ഇങ്ങനെ ഒരാള്‍ പോകുമ്പോഴാണെന്നും ഇഷാന്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.
'കാലം എന്റെ മുന്നിൽ അണയുമ്പോൾ ഞാനും കൂടെ ഉണ്ടാകും പഴയ അലമ്പുകൾ വീണ്ടും ചെയ്യാൻ. ഒത്തിരി ഇഷ്ടമുള്ള അണ്ണന്റെ കോമ്പോസിങ് ആണ് ഈ പാട്ട് . ഈ ഗാനത്തിന്റെ ട്യൂൺ അണ്ണന് സ്വപനത്തിൽ വന്നതാണ് .ഇത് എന്നെകൊണ്ട് പെണ്ണിന്റെ വോയ്‌സിൽ ട്രാക്കും പാടിച്ചു ഓർക്കസ്ട്രഷനും ചെയ്യിച്ചു.' ഇഷാന്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് ബാലഭാസ്കറിന്‍റെ 42-ാം ജന്മദിനമാണ്. 2018 ഓക്ടോബര്‍ രണ്ടിനാണ് തിരുവനന്തപുരത്ത് വച്ച് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് മരണം സംഭവിക്കുന്നത്. അപകടത്തില്‍ ബാലഭാസ്കറിന്‍റെ മകളും മരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
Happy Bday My Baalu Anna
എന്റെ ബാലുഅണ്ണന് ജന്മദിനാശംസകൾ
എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായിരുന്നു . നമ്മൾ ജീവിതത്തിൽ നഷ്ടം എന്താന്ന് ഇങ്ങനെ ഒരാൾ പോകുമ്പോഴാണ് മനസിലാക്കുന്നതും. കൂടെ ഉണ്ടായിരുന്ന എല്ലാ നിമിഷങ്ങളും ആണ് ആയുസ്സിൽ സൗഹൃദ കാലം. കാലം എന്റെ മുന്നിൽ അണയുമ്പോൾ ഞാനും കൂടെ ഉണ്ടാകും പഴയ അലമ്പുകൾ വീണ്ടും ചെയ്യാൻ.
ഒത്തിരി ഇഷ്ടമുള്ള അണ്ണന്റെ കോമ്പോസിങ് ആണ് ഈ പാട്ട് . ഈ ഗാനത്തിന്റെ ട്യൂൺ അണ്ണന് സ്വപനത്തിൽ വന്നതാണ് . ഇത് എന്നെകൊണ്ട് പെണ്ണിന്റെ വോയ്‌സിൽ ട്രാക്കും പാടിച്ചു ഓർക്കസ്ട്രഷനും ചെയ്യിച്ചു .എന്റെ ഏറ്റവും പ്രിയപ്പെട്ട അണ്ണന്റെ ഗാനമാണിത് . അന്നും ഇന്നും അണ്ണൻ തന്നാണ് ഇൻസ്പിറേഷൻ അത് മരിക്കുംവരെ ഉണ്ടാകും .എന്റെ അലമ്പിന്റെ കൂട്ട് ഇല്ല എന്നെ ഉള്ളു, പകർന്നു തന്ന അറിവുകളും, ഓർമകളും തന്നെയാണ് ഞങ്ങളുടെ ജീവിതം. Miss you my Annan.