അഭിപ്രായം പറയാനുള്ള അവകാശം പേളിക്കിവിടെ കൊടുത്തിരിക്കുന്നത് ഭരണഘടനയാണെന്ന് നാദിറ.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തര്‍ മന്തറിൽ നടക്കുന്ന സമരത്തെക്കുറിച്ച് അവതാരകയും നടിയും ഇൻഫ്ലുവൻസറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാൻസ്‌വുമണും ആക്ടിവിസ്റ്റും ബിഗ്ബോസ് മൽസരാർത്ഥിയുമായ നാദിറ മെഹ്റിൻ. അഭിപ്രായം പറഞ്ഞതിനെത്തുടർന്ന് ആക്രമിക്കപ്പെടുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും ബിജെപി അനുഭാവമുള്ള മനുഷ്യരും മനുഷ്യരാണ് എന്നും നാദിറ പറയുന്നു.
''അഭിപ്രായം പറയാനുള്ള അവകാശം പേളിക്കിവിടെ കൊടുത്തിരിക്കുന്നത് ഭരണഘടനയാണ്. നമുക്ക് എന്തഭിപ്രായവും പറയാം. അത്തരത്തിൽ അഭിപ്രായം പറഞ്ഞതിനെത്തുടർന്ന് ആക്രമിക്കപ്പെടുന്നതിനോട് വിയോജിപ്പുണ്ട്. വിയോജിപ്പുകൾ രേഖപ്പെടുത്താം. പക്ഷേ, ആക്രമിക്കുന്നതിനോടാണ് എനിക്ക് എതിരഭിപ്രായം ഉള്ളത്. എനിക്ക് പേളി പറഞ്ഞ കാര്യം തെറ്റായി തോന്നുന്നുണ്ടെങ്കിലോ എന്റെ ആശയം അതുമായി യോജിക്കുന്നില്ലെങ്കിലോ നമുക്കത് പറയാം, പ്രകടിപ്പിക്കാം. പക്ഷേ, വ്യക്തിപരമായി കുടുംബത്തെ ആക്ഷേപിക്കുക, കുട്ടികളെ ആക്ഷേപിക്കുക.. ഇതെല്ലാം തീർത്തും മോശമാണ്. നിങ്ങളത് ചെയ്യരുത്. കാരണം, ബിജെപി അനുഭാവമുള്ള മനുഷ്യരും മനുഷ്യരാണ്. അവരും സമൂഹത്തിന്റെ ഭാഗമാണ്. ആശയപരമായ വിയോജിപ്പുകൾ നമുക്ക് എവിടെയും പ്രകടമാക്കാം. അതുകൊണ്ട് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ പേളി വ്യക്തിപരമായി ആക്രമിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത്തരത്തിലുള്ള ആക്രമണങ്ങളോട് തീർത്തും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നു'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നാദിറ പറഞ്ഞു.
സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് ഒരു ലക്ഷ്യവും ജീവനേക്കാള്‍ വലുതല്ലെന്നും വീട്ടിലേക്ക് മടങ്ങാനുമാണ് പേളി പറഞ്ഞത്. തന്റെ നിലപാടിനെ വിമര്‍ശിച്ചവരെ ബ്ലോക്ക് ചെയ്തതും പിന്നാലെ തന്റെ ഇഷ്ടനിറം കാവിയാണെന്ന പ്രഖ്യാപനവുമെല്ലാം പേളിയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരുന്നു. പേളിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. നേരത്തെ 5.7 മില്യണ്‍ ഫോളോവേഴ്‌സായിരുന്നു പേളിയ്ക്ക് ഉണ്ടായിരുന്നത്. വിവാദത്തോടെ ഇത് 5.3 മില്യനിലേക്ക് എത്തിയിരിക്കുകയാണ്.
