'അവസാനശ്വാസം വരെ നീയെന്നെ രാജകുമാരിയെപ്പോലെ പരിചരിച്ചു': ഭര്‍ത്താവിന്‍റെ ചരമവാര്‍ഷികത്തില്‍ നേഹ
ഭര്‍ത്താവിന്‍റെ ചരമവാര്‍ഷികത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നേഹ അയ്യര്‍.
ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് നേഹ അയ്യര്‍. 'തരംഗം' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നേഹ 'കോടതി സമക്ഷം ബാലന്‍ വക്കീലി'ലെ 'ബാബുവേട്ടന്‍' പാട്ടിലൂടെ ശ്രദ്ധേയയായി. സിനിമയെ വെല്ലുന്ന നാടകീയതയാണ് നേഹയുടെ ജീവിതത്തില്‍ സംഭവിച്ചത്.
ഭര്‍ത്താവിന്‍റെ അകാലവിയോഗത്തിന് ശേഷമാണ് തന്‍റെ ഉള്ളില്‍ കുഞ്ഞ് വളരുന്നുണ്ടെന്ന് നേഹ മനസ്സിലാക്കിയത്. പ്രിയപ്പെട്ടവന്‍റെ വേര്‍പാടിലും തളരാത്ത മനസ്സുമായി ജീവിതത്തില്‍ മുമ്പോട്ട് പോയതിനെക്കുറിച്ചും കുഞ്ഞിന്‍റെ ജനനത്തെക്കുറിച്ചുമെല്ലാം നേഹ സാമൂഹിക മാധ്യമങ്ങളിലൂടെ വാചാലയായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിന്‍റെ ചരമവാര്‍ഷികത്തില്‍ പ്രിയതമനോടുള്ള പ്രണയം നിറയുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നേഹ.
2019 ജനുവരി 11-ാം തീയതിയാണ് നേഹയുടെ ഭര്‍ത്താവ് അവിനാശ് അയ്യര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. 'അദ്ദേഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അത്രയും നല്ല ഒരു മനുഷ്യനെക്കുറിച്ച് ഓര്‍മ്മിക്കുന്നതും സംസാരിക്കുന്നതും അഭിമാനമാണ്. എന്‍റെ ഭര്‍ത്താവ്, എന്‍റെ സുഹൃത്ത്, എൻറെ കുഞ്ഞിന്‍റെ പിതാവ്, കഴിഞ്ഞ വര്‍ഷം ജനുവരി 11ന് എന്നെ വിട്ടുപോയി. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വാക്കുകള്‍ കിട്ടുന്നില്ല.
Read More: നിസാര കാര്യത്തിനാണ് തമ്മിൽ പിണങ്ങിയത്, ഒരുപാട് കരഞ്ഞിരുന്നു; മനസ്സ് തുറന്ന് റിമി ടോമി
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും സൗമ്യനായ, വിശാലമനസ്കനായ, മനോഹരമായ ചിന്തകളുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം എനിക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കി, പിന്തുണയേകി, അവസാനശ്വാസം വരെ ഒരു രാജകുമാരിയെപ്പോലെ എന്നെ പരിചരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ എന്നു പറയുന്നതിലും അദ്ദേഹത്തിന്‍റെ കുഞ്ഞിന്‍റെ അമ്മയായതിലും അഭിമാനമുണ്ട്. നിന്നെ ഞാന്‍ ഏറെ സ്നേഹിക്കുന്നു അവിനാശ്, ദൈവം അനുഗ്രഹിക്കട്ടെ, വീണ്ടും കണ്ടമുട്ടുന്നത് വരെ'- നേഹ കുറിച്ചു.