കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേളയിൽ പത്ത് അന്താരാഷ്ട്ര അനിമേഷൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ അന്താരാഷ്ട്ര അനിമേഷന്‍ വിഭാഗത്തില്‍ പത്ത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അമേരിക്ക, സ്‌പെയിന്‍, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, പോര്‍ച്ചുഗല്‍, പോളണ്ട്, ഇസ്രയേല്‍, ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് 'വാൻഗാർഡ് മോഷന്‍' എന്ന ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2025 -26 കാലയളവില്‍ പൂര്‍ത്തിയായ ചിത്രങ്ങളില്‍ ആറെണ്ണം സംഭാഷണങ്ങളില്ലാത്തവയാണ്.

ലൂസ് ഗ്രോഷന്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രം 'ആസിഡ് സിറ്റി' അമ്ല സമുദ്രത്തിനിടയില്‍ മുങ്ങിക്കിടക്കുന്ന ഒരു നഗരത്തിലത്തെുന്ന ഡോക്യുമെന്ററി ചിത്രീകരണസംഘത്തിന്റെ അനുഭവങ്ങളാണ് അവതരിപ്പിക്കുന്നത്. സ്പാനിഷ് ചിത്രം 'അനാഗ്ലിഫ്' ചുവപ്പുനിറം നിറഞ്ഞ ഉത്കണ്ഠാഭരിതമായ ലോകത്തില്‍ ജീവിക്കുന്ന വയലറ്റിന്റെ മാനസിക സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ സംതൃപ്തനായ ബെയര്‍ തന്റെ പ്രതിരൂപത്തെ കണ്ടുമുട്ടുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളാണ് ക്ലാര ഷുള്‍സെയുടെ ജര്‍മന്‍ ചിത്രം 'ബെയര്‍ ബെയറിന്റെ പ്രമേയം. സൂര്യനെപ്പോലെ തിളങ്ങുന്ന തലയുള്ള യിയോസ് എന്ന ബാലന്‍ മേഘങ്ങള്‍ക്കിടയില്‍ സുഹൃത്തുക്കളെ തേടുന്നതും ഭൂമിയിലത്തെുന്നതോടെ അവന്റെ കാഴ്ചപ്പാടുകള്‍ മാറുന്നതുമാണ് 'ഈനി മീനി മിനി മോ' എന്ന ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

അന്ന ഹുവേസാസ് ഗാര്‍സിയയുടെ സ്പാനിഷ് ചിത്രം 'ഫാസ്റ്റ് റാറ്റ്‌സ്' ഭക്ഷണവണ്ടി നടത്തുന്ന അമ്പിയും ഗോര്‍ഡനും തമ്മിലുള്ള മത്സരത്തെ രൂക്ഷമായ നര്‍മ്മത്തോടെ അവതരിപ്പിക്കുന്നു. സ്‌നേഹത്തോടെ പാചകം ചെയ്യുന്നതില്‍ വിശ്വസിക്കുന്ന അമ്പിയും ലാഭത്തിനായി എന്തും ചെയ്യാന്‍ തയ്യാറായ ഗോര്‍ഡനും തമ്മിലുള്ള പോരാട്ടത്തിലൂടെ മുതലാളിത്ത മത്സരം എങ്ങനെ സ്വയം നാശത്തിലേക്ക് നയിക്കുന്നുവെന്ന് കാട്ടിത്തരുകയാണ് ചിത്രം. ബറേഷീറ്റ് എന്ന ബഹിരാകാശപേടകവും കാലുകളില്ലാത്ത സ്വര്‍ഗപ്പക്ഷികളും ഹാംസ്റ്ററുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവവുമെല്ലാം ചേര്‍ത്ത് പ്രകൃതിയെ തങ്ങളുടെ യുക്തിക്കനുസരിച്ച് മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന മനുഷ്യവംശത്തെ വിമര്‍ശനാത്മകമായി നോക്കിക്കാണുകയാണ് 'ഇന്‍ ദ ബിഗിനിംഗ്' എന്ന ചിത്രം. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, പോളിഷ് സംരംഭമാണ് ഇത്.

സ്പാനിഷ് ചിത്രം 'റോഡിയോ' മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തോക്ക് കണ്ടെത്താൻ സലൂണിലെത്തുന്ന ഒരു അന്വേഷകയുടെ കഥയാണ്. മുത്തച്ഛനുമായി ഒരിക്കല്‍ക്കൂടി സംസാരിക്കാനാഗ്രഹിക്കുന്ന ഒരു ബാലന്റെ കാവ്യാത്മകമായ കഥയാണ് 'സാബാ'. സ്വന്തം ചെറുപ്പകാലത്തെ തേടുന്ന ഒരു ദുരൂഹമനുഷ്യനെക്കുറിച്ചുള്ള ചിത്രമാണ് 'ട്രേഡിംഗ് കാർഡ്സ്'. ഗൈനക്കോളജിസ്റ്റിനെ കാണാനെത്തുന്ന ഒരു സ്ത്രീയുടെ അനുഭവങ്ങളാണ് 'വൈഡ് സ്‌പ്രെഡ്'എന്ന ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

മേളയില്‍ പങ്കെടുക്കുന്നതിന് https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഡെലിഗേറ്റായി രജിസ്റ്റര്‍ ചെയ്യാം. പൊതുവിഭാഗത്തിന് ജി.എസ്.ടി. ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്‍ മുഖേന ഓഫ്‌ലൈനായും രജിസ്‌ട്രേഷന്‍ നടത്താം.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming