ആത്മഹത്യ പഠിപ്പിച്ച പാഠം പങ്കുവെച്ച് യുവ സംവിധായകൻ
ഇനി ആത്മഹത്യ ചെയ്യില്ലെന്ന തീരുമാനം താൻ അന്ന് എടുത്തുവെന്ന് നിഷാദ് ഹസ്സൻ പറയുന്നു.
ചലച്ചിത്ര പ്രേക്ഷരെയും സിനിമ പ്രവര്‍ത്തകരെയും ഞെട്ടിച്ച മരണമായിരുന്നു സുശാന്ത് രജ്‍പുത്തിന്റേത്. കഴിഞ്ഞ ദിവസമായിരുന്നു സുശാന്ത് ജീവനൊടുക്കിയത്. ആത്മഹത്യക്ക് കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. സാന്ത്വനിപ്പിക്കാൻ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ സുശാന്ത് സിംഗ് ജീവിതത്തിലേക്ക് തിരികെ എത്തിയേനെയെന്ന് മലയാള യുവ സംവിധായകൻ നിഷാദ് ഹസ്സൻ പറയുന്നു. സംവിധാനം ചെയ്‍ത സിനിമ മുടങ്ങിയപ്പോള്‍ താനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും നിഷാദ് ഹസ്സൻ പറയുന്നു.
നിഷാദിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്
ആത്മഹത്യ പഠിപ്പിച്ച പാഠം
സ്വന്തം ജീവൻ വേണ്ട എന്ന് വയ്ക്കുന്ന ആ നിമിഷത്തിൽ അയാളുടെ മാനസിക സംഘർഷം എത്രത്തോളമായിരിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. ഒരിക്കൽ ചീറിപ്പാഞ്ഞുവന്ന ലോറിക്ക് മുൻപിലേക്ക് ഞാനും എടുത്ത് ചാടിയിട്ടുണ്ട്. വീട്ടുകാരും ഭാര്യയും കുട്ടിയും കൂട്ടുകാരും ഒന്നും ആ നിമിഷം കൺമുന്നിൽ വന്നില്ല.
ഒരിക്കലും ആത്മഹത്യ ഒന്നിനും ഒരു കാരണമല്ല എന്ന് ചിന്തിക്കുകയും പറയുകയും ചെയ്‍തിരുന്നിട്ടുപോലും മനസ്സ് മരവിച്ച ആ അവസ്ഥയിൽ അങ്ങനെ ചെയ്‍ത് പോയി. മലയാളത്തിലെ ആദ്യത്തെ വേൾഡ് റെക്കോർഡ് സിംഗിൾ ഷോട്ട് മൂവി സംവിധാനം ചെയ്‍ത് നിർമാതാവുമായുള്ള പ്രശ്‍നത്തിൽ രണ്ട് വർഷത്തോളം കോടതിയും കേസുമായി പോരാട്ടം നടത്തി റിലീസിന്റെ അടുത്ത ദിവസത്തിൽ വീണ്ടും തിയറ്റർ സംഘടനയിൽ നിന്ന് സ്റ്റേ ലഭിച്ചപ്പോൾ ആകെ തകർന്ന് പോയി.
എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നവരെ കുറിച്ച് ഞാൻ ജീവനേക്കാൾ സ്നേഹിച്ച എന്റെ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ അതൊരിക്കലും പുറത്തിറങ്ങില്ലെന്ന് മനസ്സ് പറഞ്ഞപ്പോൾ ഞാനങ്ങനെ ചെയ്‍ത് പോയി. എന്റെ സുഹൃത്തിന്റെ കരങ്ങൾ ദൈവ രൂപത്തിൽ എന്നെ തള്ളി മാറ്റിയപ്പോൾ എന്റെ കൂട്ടുകാരെ കെട്ടിപ്പിടിച്ച് ഒന്ന് പൊട്ടിക്കരഞ്ഞപ്പോൾ ഞാൻ ജീവിതത്തിലേക്ക് തിരിച്ച് വന്നു.
വീണ്ടും പോരാടി കുറച്ചെങ്കിൽ കുറച്ച് തിയറ്ററിൽ ആ പടം റിലീസ് ചെയ്‍തു. മറ്റുള്ളവർക്കെന്തായിരുന്നു എന്നുള്ളതിലല്ല എനിക്കെന്റെ ജീവനേക്കാൾ വലുതായിരുന്നു എന്റെ സിനിമ. ചിലത് നമ്മളെ വലിയ പാഠങ്ങൾ പഠിപ്പിക്കും അത്തരത്തിലൊരു പാഠപുസ്‍തകമായിരുന്നു വിപ്ലവം. എന്നെ കൂടുതൽ കരുത്തനാക്കിയതും, കാത്തിരുന്നാൽ പോരാടിയാൽ നിന്റെ സ്വപ്‍നങ്ങൾക്ക് ഒരിക്കൽ ജീവൻ ലഭിക്കുമെന്ന് ആ ആത്മഹത്യ ശ്രമം എന്നെ പഠിപ്പിച്ചു. ചത്താലും ഇനി ആത്മഹത്യ ചെയില്ലെന്ന തീരുമാനം ഞാനന്നെടുത്തു.
ഒന്ന് കെട്ടിപ്പിടിക്കാൻ സാന്ത്വനിപ്പിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ. ചിലപ്പോൾ
RIP സുശാന്ത് സിങ് രജ്‍പുത്.