മഹാവീര്യര്‍ സിനിമയുടെ സഹനിര്‍മ്മാതാവാണ് കേസ് കൊടുത്തിരിക്കുന്നത്

താന്‍ നായകനായ ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് നല്‍കിയ വഞ്ചനാ കേസില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. നേരത്തേ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരന്‍ അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നും നിവിന്‍ പോളി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

“ജൂണ്‍ 28 മുതല്‍ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഘട്ടത്തില്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി ഉത്തരവും (ഗാഗ് ഓര്‍ഡര്‍) ഉണ്ടായിരുന്നു. ഇത് വകവെക്കാതെയാണ് കോടതി നിര്‍ദേശങ്ങളെ ബഹുമാനിക്കാതെയും മാധ്യസ്ഥതയെക്കുറിച്ചുള്ള കാര്യം ഒളിപ്പിച്ചും വസ്തുതകളെ വളച്ചൊടിച്ചും ഒരു പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനെതിരെ വേണ്ട നിയമ നടപടി ഞങ്ങള്‍ സ്വീകരിക്കും. സത്യം ജയിക്കും. നന്ദി”, നിവിന്‍ പോളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ഷംനാസ് ആണ് വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. വൈക്കം കോടതിയിലേക്കാണ് ഷംനാസ് ആദ്യം പരാതിയുമായി പോയത്. കോടതിയുടെ നിര്‍ദേശപ്രകാരം തലയോലപ്പറമ്പ് പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുകയാണ് ഇപ്പോള്‍. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം.

മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരന്‍റെ അവകാശവാദം. ഇതിന് പിന്നാലെ എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്ന് ഷംനാസ് പരാതിയില്‍ പറയുന്നു. നിര്‍മ്മാണ പങ്കാളിത്തം സംബന്ധിച്ച കരാര്‍ തയ്യാറായതിന് ശേഷം മൂവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉണ്ടായി. ഷംനാസിന്‍റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നും അങ്ങനെ 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പരാതി.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News