കടം വാങ്ങിയ തുക തിരികെ ചോദിച്ചതിന്റെ പേരിൽ തന്നെ ബാദുഷ ഇടപെട്ട് സിനിമകളിൽ നിന്നും മാറ്റിയെന്ന് ഹരീഷ് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.
ബസിൽ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ജീവനൊടുക്കിയ ദീപക്കിനെ കുറിച്ചൊരു പോസ്റ്റ് നടൻ ഹരീഷ് കണാരൻ പങ്കുവച്ചിരുന്നു. നാളുകൾക്ക് മുൻപ് ബസിൽ വച്ച് ആർത്തവ വേദന അനുഭവപ്പെട്ട ഒരു പെൺകുട്ടിയോട് ദീപക് കാണിച്ച പ്രവർത്തിയെ പ്രകീർത്തിച്ച് കൊണ്ടുള്ള വ്ലോഗളറുടെ പോസ്റ്റ് ഹരീഷ് പങ്കുവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പോസ്റ്റിന് താഴെ കമന്റുമായി എത്തി. ഈ കമന്‍റിപ്പോള്‍ ശ്രദ്ധനേടുകയാണ്.
"സുഹൃത്തെ, സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചാൽ എന്തു സംഭവിക്കും എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് നാം കണ്ടത്. എല്ലാവർക്കും ഒരു പോലെ സഹിച്ച് നിലകുവാനാവില്ല. അതുപോലെ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. അത് ഒന്ന് ഓർത്താൽ നല്ലത്..അപമാനിതനാകുന്നയാളുടെ കുടുംബം അനുഭവിക്കന്ന വേദനയ്ക്കും ദുഃഖത്തിനും അവരുടെ നഷ്ടങ്ങൾക്കും ഒന്നും പരിഹാരം കാണാനാവില്ല.. അങ്ങയെ അത് ഓർമിപ്പിക്കുന്നു.!", എന്നായിരുന്നു ബാദുഷയുടെ കമന്റ്.
കഴിഞ്ഞ വർഷം, കടം വാങ്ങിയ തുക തിരികെ ചോദിച്ചതിന്റെ പേരിൽ തന്നെ ബാദുഷ ഇടപെട്ട് സിനിമകളിൽ നിന്നും മാറ്റിയെന്ന് ഹരീഷ് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ ഈ കമന്റ് ബാദുഷ പങ്കുവച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. ബാദുഷയ്ക്ക് താന്‍ കടമായി 20 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും അതില്‍ തുച്ഛമായ തുക മാത്രമാണ് തിരികെ തന്നതെന്നുമാണ് മുൻപ് ഹരീഷ് ആരോപിച്ചിരുന്നത്. ഒരുപാട് തവണ ബാദുഷയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ലെന്നും ഹരീഷ് പറഞ്ഞിരുന്നു. അതേസമയം, തനിക്ക് പറയാനുള്ളത് റേച്ചൽ എന്ന സിനിമയുടെ റിലീസിന് ശേഷം പറയുമെന്ന നിലപാടിലാണ് ബാദുഷ.




