'മാറ്റിനിര്‍ത്തലുകള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട്. എന്റെ കാലഘട്ടത്തില്‍ എനിക്കെതിരേ ഉപയോഗിച്ചിരുന്ന ഒരു പ്രധാന പ്രയോഗമായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നും പറഞ്ഞിരുന്നു.'

യേശുദാസിനെ മലയാളികള്‍ ഇത്രയും ഇടിച്ചുതാഴ്ത്തി കാണിക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്ന് ഗായകന്‍ കെ ജി മാര്‍ക്കോസ്. 'യേശുദാസിനെ അനുകരിക്കുന്നു എന്നതാണ് കരിയറില്‍ താന്‍ നേരിട്ട വലിയൊരു ആരോപണം.' അനുകരിക്കാന്‍ കൊള്ളാത്തയാളാണോ യേശുദാസെന്ന് താന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും മാര്‍ക്കോസ് പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ക്കോസ് ഇതേക്കുറിച്ച് പറയുന്നത്.

കരിയറില്‍ മാറ്റിനിര്‍ത്തലുകള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 'മാറ്റിനിര്‍ത്തലുകള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട്. എന്റെ കാലഘട്ടത്തില്‍ എനിക്കെതിരേ ഉപയോഗിച്ചിരുന്ന ഒരു പ്രധാന പ്രയോഗമായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നും പറഞ്ഞിരുന്നു. ഞാന്‍ പിന്നീട് പലപ്പോഴും ചോദിച്ചിട്ടുണ്ട്, എന്താ യേശുദാസിനെ അനുകരിക്കാന്‍ കൊള്ളില്ലേ എന്ന്. അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്റേത്? സംഗീതത്തില്‍ അങ്ങനെയാണ്, മറ്റെന്തോ ആയിക്കോട്ടെ. സംഗീതത്തില്‍ യേശുദാസ് എന്നത് വലിയൊരു സര്‍വ്വകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും പാടുന്ന കാര്യത്തിലും ശബ്ദം കൊടുക്കുന്നതിലും ഉച്ചാരണത്തിലും വികാരത്തിന്റെ കാര്യത്തിലുമൊക്കെ. അദ്ദേഹത്തില്‍നിന്നും ഒരുപാട് പഠിക്കാനുണ്ട്', മാര്‍ക്കോസ് പറയുന്നു.

യേശുദാസിനുവേണ്ടി താന്‍ പാടിയ ട്രിബ്യൂട്ടുകളെക്കുറിച്ചും പറയുന്നു മാര്‍ക്കോസ്. 'ലത മങ്കേഷ്‌കര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ലതാജിക്കുള്ള ട്രിബ്യൂട്ട് പോലെ ചിത്ര പാടിയിട്ടുണ്ട്. ഞാന്‍ പാടുമ്പോള്‍ അത് യേശുദാസിനെ അനുകരിക്കലായി. അദ്ദേഹത്തിനുവേണ്ടി ആരും ഒരു ട്രിബ്യൂട്ടും ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. റഫി സാബിന്റെ പേരില്‍ എല്ലാ സ്ഥലത്തും എല്ലാ വര്‍ഷവും പലരും നടത്തുന്നുണ്ട്. പക്ഷേ ദാസേട്ടന്റെ പേരില്‍ ഒരു ട്രിബ്യൂട്ട് ആരും നടത്തിയിട്ടില്ല. അത് എന്താണെന്ന് എനിക്കറിയില്ല. അദ്ദേഹത്തെ മലയാളികള്‍ ഇത്രയും ഇടിച്ചുതാഴ്ത്തി കാണിക്കുന്നത് എന്താണെന്ന് എിക്കറിയില്ല', മാര്‍ക്കോസ് പറയുന്നു.