ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' എന്ന ചിത്രം വിസ്മയ മോഹൻലാലിൻ്റെ അഭിനയ അരങ്ങേറ്റമാണ്
വിസ്മയ മോഹന്‍ലാലിന്‍റെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് തുടക്കം. 2018 എന്ന വന്‍ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും തുടക്കം പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു. അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ടെന്നറിഞ്ഞതോടെ ഹൈപ്പ് വീണ്ടും കൂടി. പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം പ്രേക്ഷകരുടെ ആ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിയോ? ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ഷോകള്‍ക്ക് പിന്നാലെയുള്ള റിവ്യൂസ് എത്തിത്തുടങ്ങിയിട്ടുണ്ട്.
മൊത്തത്തില്‍ പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതി ത്രില്ലര്‍ മോഡില്‍ പോയ ചിത്രം രണ്ടാം പകുതിയില്‍ മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് രസിപ്പിച്ചെന്നാണ് പ്രേക്ഷകരില്‍ പലരും പറയുന്നത്. അരങ്ങേറ്റ ചിത്രത്തില്‍ വിസ്മയ മോഹന്‍ലാല്‍ നന്നായിട്ടുണ്ടെന്നും ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചുവെന്നും അഭിപ്രായങ്ങള്‍. ഈ വര്‍ഷം ഇറങ്ങിയ മലയാള സിനിമകളില്‍ മികച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നും മസ്റ്റ് വാച്ച് എന്നുമൊക്കെ ആദ്യ അഭിപ്രായങ്ങള്‍ വരുന്നു. പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നതോടെ ഇനിയുള്ള ഷോകളില്‍ ചിത്രത്തിന്‍ഫെ ബുക്കിംഗ് കൂടുമെന്ന് ഉറപ്പാണ്. ഓണച്ചിത്രങ്ങള്‍ എത്താനുള്ള ഗ്യാപ്പില്‍ മലയാളി സിനിമാപ്രേമികളുടെ ആദ്യ ചോയ്സ് ആവാനുള്ള സാധ്യതയിലേക്കാണ് തുടക്കം വാതില്‍ തുറക്കുന്നത്.
അച്ഛനെപ്പോലെതന്നെ വൈകാരികത വളരെ സൂക്ഷ്മമായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ടെന്ന് വിസ്മയയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കൈയടി ലഭിക്കുന്നുണ്ട്. പ്രതിനായകനായി എത്തിയ ആഷിഷ് ജോ ആന്‍റണിക്കും കൈയടി കിട്ടുന്നുണ്ട്. ജേക്സ് ബിജോയിന്‍റെ സംഗീതത്തെ കുറിച്ചും ജൂഡിന്‍റെ സംവിധാനത്തെക്കുറിച്ചും പോസിറ്റീവ് അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാരാ സിനിമയുടെ ഭാഗമാവുകയാണ്.
യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 139.35 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 19 മിനിറ്റും. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ.



