'യന്തിരന്‍' കേസ്: സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
രജിനികാന്ത് നായകനായ യന്തിരൻ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ നടപടി. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
ചെന്നൈ: സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. രജിനികാന്ത് നായകനായ 'യന്തിരൻ' എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ നടപടി. എഴുത്തുകാരൻ അരൂർ തമിഴ്നാടൻ നൽകിയ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
തന്‍റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അറൂര്‍ നല്‍കിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. 1996 ല്‍ തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ച ജിഗൂബ എന്ന തന്‍റെ കഥയാണ് അനുമതിയില്ലാതെ സിനിമയാക്കിയതെന്നാണ് പരാതി. കോപ്പിറൈറ്റ് ചട്ടങ്ങളുടെ ലംഘനത്തിന്‍റെ പേരിലാണ് കേസ്. 2010 ലാണ് 'യന്തിരൻ' സിനിമ പുറത്തിറങ്ങിയതാണ്. അന്ന് കൊടുത്ത കേസിൽ പത്തുവര്‍ഷമായിട്ടും ശങ്കര്‍ കോടതിയിൽ ഹാജരാകാതിരുന്നതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2018 ൽ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു. ബഹുഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു.