1989-ൽ പുറത്തിറങ്ങിയ 'പെരുവണ്ണാപുരത്തെ വിശേഷങ്ങൾ' എന്ന ചിത്രത്തിലെ ഒരു ഫ്രെയിം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുന്നു
മലയാള സിനിമ എന്നത് മലയാളികളുടെ ജീവിതത്തിന്‍റെ തന്നെ ഭാഗമാണ്. നിത്യ ജീവിതത്തിലെ സന്ദര്‍ഭങ്ങളെ പലപ്പോഴും മലയാളികള്‍ സിനിമയിലെ രംഗങ്ങളുമായും സംഭാഷണങ്ങളുമായും കണക്റ്റ് ചെയ്യാറുണ്ട്. കോമഡിയുടെ കാര്യമെടുത്താല്‍ പഴയ ചിത്രങ്ങള്‍ക്കാണ് അത്തരത്തിലുള്ള സ്വാധീനം കൂടുതല്‍. തങ്ങളുടെ കുട്ടിക്കാലത്തും യൗവനത്തിലും കണ്ട പ്രിയ ചിത്രങ്ങള്‍ ആളുകളെ സംബന്ധിച്ച് എപ്പോഴും പ്രിയങ്കരമാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പഴയ മലയാള ചിത്രത്തിലെ ഒരു ഫ്രെയിം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കമല്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ഫ്രെയിം ആണ് അത്.
പ്രതിഭാധനരുടെ നിര
ജയറാമും പാര്‍വതിയും നായികാ നായകന്മാരായ സിനിമയാണ് ഇത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ ഒപ്പം വലിയൊരു താരനിരയും ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്തിന്‍റെ ഒരു ഷോട്ട് ആണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. ജയറാം നായകനായ ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. ഒപ്പം മറ്റൊരു അതിഥി വേഷത്തില്‍ കവിയൂര്‍ പൊന്നമ്മയും. അമ്മയും മകനുമായ ഇരുവരും കാറില്‍ വന്നിറങ്ങി പ്രധാന കഥാപാത്രങ്ങളെ കാണുന്നതും സംസാരിക്കുന്നതുമാണ് പ്രസ്തുത രംഗം. മോഹന്‍ലാല്‍, കവിയൂര്‍ പൊന്നമ്മ, ജയറാം എന്നിവര്‍ക്കൊപ്പം ഫ്രെയിമില്‍ ഉള്ളത് ജെയിംസ്, മാമുക്കോയ, ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, കുതിരവട്ടം പപ്പു, ഇന്നസെന്‍റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കെപിഎസി ലളിത, കല്‍പന എന്നിവരാണ്. ഇതില്‍ ഒന്‍പത് പേര്‍ ഇന്ന് നമ്മോടൊപ്പമില്ല എന്നത് ഈ ഫ്രെയിം കാണുമ്പോള്‍ സിനിമാ പ്രേമികളെ നൊമ്പരപ്പെടുത്തും.
രഞ്ജിത്തിന്‍റേതായിരുന്നു ചിത്രത്തിന്‍റെ കഥയും തിരക്കഥയും. രഞ്ജിത്ത് തിരക്കഥ രചിച്ച മൂന്നാമത്തെ ചിത്രവുമായിരുന്നു ഇത്. കാസില്‍ പ്രൊഡക്ഷന്‍സ് ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. വിപിന്‍ മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ എഡിറ്റിംഗ് കെ രാജഗോപാല്‍ ആയിരുന്നു. ജോണ്‍സണ്‍ ആയിരുന്നു സംഗീതം. ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ സംപ്രേഷണങ്ങളിലൂടെ പ്രേക്ഷകരെ ഇന്നും രസിപ്പിക്കുന്ന ചിത്രമാണ് ഇത്.



