ജനുവരിയിൽ റിലീസ് ചെയ്ത സൂപ്പർ ശരണ്യയാണ് ഈ വർഷത്തെ ആദ്യ ഹിറ്റ്. എന്നാൽ സൂപ്പർ ശരണ്യ തീയറ്ററിൽ കണ്ടതിന്‍റെ രണ്ട് ഇരട്ടിയിലേറെ പേർ മൊബൈൽ സ്ക്രീനിൽ ചിത്രം കണ്ടെന്നാണ് കണക്ക്


കൊച്ചി: ഒടിടിയിൽ കറങ്ങി വീണ് മലയാള സിനിമ. 2022 പകുതി പിന്നിട്ടപ്പോൾ തീയറ്ററുകളിലെത്തിയ 74 സിനിമകളിൽ സാന്പത്തിക വിജയം നേടിയത് ആറെണ്ണം മാത്രം. കുടുംബ പ്രേക്ഷകരെ തീയറ്ററുകളിലേക്ക് തിരികെയെത്തിക്കാൻ കഴിയുന്നില്ലെന്നതാണ് സിനിമ വ്യവസായം നേരിടുന്ന പ്രതിസന്ധി. സർക്കാർ നികുതി കുറച്ചും സൂപ്പർ താരങ്ങൾ പ്രതിഫലം കുറച്ചും പ്രശ്നപരിഹാരത്തിനായി മുന്നോട്ട് വരണമെന്ന നിലപാടിലാണ് നിർമാതാക്കൾ.

വലിയ സ്ക്രീനുകളിൽ നിന്ന് ചെറിയ സ്ക്രീനുകളിലേക്ക് ചുരുങ്ങുകയാണ് മലയാള സിനിമ. ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ റിലീസ് ചെയ്തത് 111 സിനിമകൾ. ഇതിൽ 36 എണ്ണം ഒടിടിയിലൂടെ നേരിട്ട് മൊബൈൽ സ്ക്രീനിലെത്തി. ജനുവരിയിൽ റിലീസ് ചെയ്ത സൂപ്പർ ശരണ്യയാണ് ഈ വർഷത്തെ ആദ്യ ഹിറ്റ്. എന്നാൽ സൂപ്പർ ശരണ്യ തീയറ്ററിൽ കണ്ടതിന്‍റെ രണ്ട് ഇരട്ടിയിലേറെ പേർ മൊബൈൽ സ്ക്രീനിൽ ചിത്രം കണ്ടു.

തീയറ്ററുകളിൽ ടിക്കറ്റ് നിരക്ക് കുറയാത്തതിന്‍റെ പ്രധാന കാരണം നികുതിയെന്ന് നിർമാതാക്കൾ. 18 ശതമാനം ജിഎസ്ടിയായും എട്ടര ശതമാനം വിനോദ നികുതിയായും ന‌ൽകണം. ഇതിന് പുറമേ 3 രൂപ ക്ഷേമനിധി കൂടി ചേരുന്പോൾ 100 രൂപടെ ടിക്കറ്റിന് നികുതിയിനത്തിൽ അടയ്ക്കുന്നത് 29.50 രൂപ.

ഹൃദയം, ഭീഷ്മ പർവം, ജനഗണമന, സിബിഐ ഫൈവ്, ജോ&ജോ എന്നിവയാണ് തീയറ്ററുകളിൽ നിന്ന് ആറ് മാസത്തിനിടെ പണം വാരിയ പടങ്ങൾ. മോഹൽലാലിന്‍റെ ആറാട്ട്, ടൊവീനൊയുടെ നാരദൻ തുടങ്ങിയവയെല്ലാം തീയറ്ററിൽ കറങ്ങി വീണു. മലയാള സിനിമ കിതയ്ക്കുന്പോൾ കെജിഎഫ്, ആർആർആർ, വിക്രം തുടങ്ങിയ ഇതരഭാഷ ചിത്രങ്ങൾ സംസ്ഥാനത്തെ തീയറ്ററുകൾ നിന്ന് പണം വാരുന്നതും ആശങ്ക സൃഷ്ടിക്കുന്നു