'കസബ' സിനിമയെ വിമർശിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളെക്കുറിച്ച് നടി പാർവതി തിരുവോത്ത്. മമ്മൂട്ടിയുമായി സംസാരിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണം വൈകിയതോടെ കാര്യങ്ങൾ വഷളായെന്ന് പാര്‍വതി പറയുന്നു.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പാർവതി തിരുവോത്ത്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തി, ഇന്ന് ബോളിവുഡ് വരെ എത്തി നിൽക്കുന്ന പാർവതി പണ്ട് മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അന്ന് തനിക്കെതിരെ വധഭീഷണികള്‍ വരെ വന്നുവെന്നും മമ്മൂട്ടിയുമായി താൻ സംസാരിച്ചുവെന്നും പക്ഷേ അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ട് പോയിരുന്നുവെന്നും പാർവതി തിരുവോത്ത് പറയുന്നു. അന്നത്തെ പ്രശ്നം താനല്ലെന്നും പ്രതിനിധീകരിച്ച വിഷയമായിരുന്നുവെന്ന് തനിക്ക് മനസിലായെന്നും പാർവതി പറഞ്ഞു.
"ആ സംഭവത്തിൽ ഞാനും മമ്മൂട്ടി സാറും തമ്മിൽ സംസാരിച്ചിരുന്നു. അദ്ദേഹം വളരെ ശാന്തനായിരുന്നു. പക്ഷേ ആളുകൾ അങ്ങനെ ആയിരുന്നില്ല. 'നിങ്ങൾ ശാന്തനായിക്കാം. പക്ഷേ ജനങ്ങൾ അങ്ങനെയല്ല. ഒരു പ്രസ്താവനയെങ്കിലും പറയണം' എന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പക്ഷേ ഏറെ വൈകിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന വന്നത്. അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ട് പോയിരുന്നു. സൈബറാക്രമണം എല്ലാ പരിധികളും ലംഘിച്ചിരുന്നു. ആ സമയത്ത് ഞാൻ വളരെയധികം ഭയപ്പെട്ടു. പുറത്തേക്ക് പോകാൻ പോലും ഞാൻ ഭയപ്പെട്ടു. വധഭീഷണിവരെ ഉണ്ടായി. എന്റെ ആരോഗ്യത്തെയും അത് വല്ലാതെ ബാധിച്ചു. ഒരുസമയം ഒരുപാട് കാര്യങ്ങളാണ് അന്ന് സംഭവിച്ചത്", എന്ന് പാർവതി തിരുവോത്ത് പറയുന്നു.
"ആ സമയത്ത് എനിക്കൊരു പുരസ്കാരം ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ. വിവാദങ്ങൾ ഉണ്ടാകുന്നത് ഡിസംബറിൽ ആണ്. അവാർഡ് വാങ്ങാനായി ഞാൻ സ്റ്റേജിലേക്ക് നടക്കുകയാണ്. അപ്പോഴേക്കും അവിടെ കൂടിയവർ മുഴുവൻ കൂവാന്‍ തുടങ്ങി. പതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നു അത്. അവരെല്ലാവരും കൂവി. കയ്യടികൾക്ക് പകരം കൂവൽ വന്നപ്പോൾ ഞാൻ സ്ലോ ഡൗൺ ആയി പോയി. അന്ന് സ്റ്റേജിൽ നടന്നത് എങ്ങനെ എന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. 'പതുക്കെ നടക്കണം, കാല് തട്ടി വീഴരുത്, പ്രസംഗം കൃത്യമായി പൂർത്തിയാക്കുക' എന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. അതെല്ലാം ഗംഭീരമായി തന്നെ ഞാൻ ചെയ്തു. ആ ഏഴ് മിനിറ്റ് എനിക്ക് ഏഴ് വർഷം പോലെയാണ് തോന്നിയത്. ഏറെ ട്രോളുകൾ വന്നെങ്കിലും എന്നെ പിന്തുണയ്ക്കുന്ന കുറച്ചു പേരുണ്ടായിരുന്നു. ഒരു സപ്പോർട്ട് സിസ്റ്റം എനിക്ക് കിട്ടി", എന്നും പാർവതി പറഞ്ഞു. ഷോഷ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു പാർവതിയുടെ തുറന്നുപറച്ചിൽ.



