തിരുവനന്തപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട അനുഭവം ആർ ജെ അഞ്ജലി പങ്കുവെച്ചു. ലഹരി ഉപയോഗിച്ചെന്ന് സംശയിക്കുന്ന ഡ്രൈവർ ഓടിച്ച വാഹനം അഞ്ജലിയുടെ കാറിൽ ഇടിക്കുകയായിരുന്നു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറെ സുപരിചിതയാണ് ആർ ജെയും നടിയുമായ അഞ്ജലി. കഴിഞ്ഞ കുറേ വർഷമായി റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന അഞ്ജലി ഒരു വ്ലോഗർ കൂടിയാണ്. തന്റേയും വീട്ടിലേയും രസകരമായ കാര്യങ്ങളും പാചകവുമെല്ലാം അഞ്ജലി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ജീവൻ തിരിച്ചു കിട്ടിയൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് അഞ്ജലി. കഴിഞ്ഞ ദിവസം തിരുവനന്തപുരം കരമനയിൽ വച്ച് നടന്നൊരു അപകടത്തെ കുറിച്ചാണ് അവർ പറയുന്നത്.
'ഒന്നും പറയണ്ട.. ഇന്നൊരു കഷ്ടകാലം പിടിച്ച ദിവസമായിരുന്നു. പന്ത്രണ്ടരയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ കരമന സിഗ്നല്‍ എത്തുന്നതിന് തൊട്ട് മുന്‍പ് എന്‍റെ വണ്ടിയുടെ പുറകില്‍ അശോക് ലെയ്ലാന്റിന്റെ ദോസ്ത് വണ്ടി വന്നിടിച്ചു. ഞാൻ ആകെ പേടിച്ചു പോയി. അഞ്ച് മിനിറ്റ് വണ്ടി സൈഡിലേക്ക് ഒതുക്കി. പിന്നാലെ വന്ന രണ്ട് മുന്ന് പേര്‍ തങ്ങളത് കണ്ടു, പ്രശ്നമില്ല, ടെന്‍ഷനടിക്കേണ്ട, വെള്ളം എന്തെങ്കിലും വേണമോന്ന് ചോദിച്ചു. ഞാൻ നോക്കുമ്പോള്‍ കാണുന്നത് ഡിവൈഡര്‍ പോലും നോക്കാതെ മറുവശത്തേക്ക് ചീറിപ്പാഞ്ഞ് പോകുന്ന ദോസ്തിനെയാണ്. പത്ത് സെക്കന്‍റ് ഗ്യാപ്പിലാണ് ഇതൊക്കെ സംഭവിക്കുന്നത്. അവിടുന്ന് വണ്ടി എടുത്ത് കൈമനം ജംങ്ഷനില്‍ എത്തുമ്പോള്‍, ഡിവൈഡര്‍ മറികടന്ന ഇതേ വാഹനവും ഒരു കൂട്ടം ചെറുപ്പക്കാര്‍ ഡ്രൈവറെ തടഞ്ഞ് വച്ചിരിക്കുന്നതും കണ്ടത്.
അശ്രദ്ധ നിറഞ്ഞ ഡ്രൈവിഗ് ആണ്. ഡ്രഗ്സ് എന്തോ ഉപയോഗിച്ചിട്ടുണ്ട്. ദേഹം മൊത്തം ചോരയുമായി അയാള്‍ നിന്ന് ആടുകയാണ്. വണ്ടിക്കുള്ളിലും ചോര ആയിരുന്നുവെന്നാണ് അറിഞ്ഞത്. എന്തോ ഭാഗ്യം കൊണ്ടാണ് കൈമനം ജംങ്ഷനില്‍ ഒരുകൂട്ടം ചെറുപ്പക്കാർക്ക് ഇങ്ങനെ ഒരു ബുദ്ധി തോന്നിയത്. എത്രയോ പേരെ ഇടിച്ചിടാനും അപായപ്പെടുത്താനും സാധ്യതയുണ്ടായിരുന്ന വണ്ടിയായിരുന്നു അത്. വണ്ടി ഓപ്പോസിറ്റാണ് വന്നിരുന്നതെങ്കില്‍ എന്‍റെ കാര്യത്തിന് തീരുമാനം ആയേനെ. ആ ചെറുപ്പക്കാരോട് ഹൃദയം നിറഞ്ഞ നന്ദി. അവര്‍ സംരക്ഷിച്ചത് എത്രയോ ജീവനുകളാണ്', എന്നായിരുന്നു അഞ്ജലിയുടെ വാക്കുകൾ.
വീഡിയോയ്ക്ക് താഴെ കൂടുതലും അഞ്ജലിയെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. അതിന് ചിലതിന് അഞ്ജലി മറുപടും കൊടുത്തിട്ടുണ്ട്. "ചുവപ്പ് കാർ ആയിരുന്നേൽ കുറച്ചു മൈലാഞ്ചി ഇട്ട് കൊടുത്ത മതിയായിരുന്നു. ഉരഞ്ഞ ഭാഗത്തു", എന്ന കമന്റിന് "നാളെ നിനക്ക് ഈ ഗതി വരാതിരിക്കട്ടെ", എന്നാണ് അഞ്ജലി മറുപടി നൽകിയത്.



