ബോധവത്കരണ സന്ദേശം, കൊവിഡ് ബാധിച്ച ബച്ചന്റെ ശബ്‍ദം വേണ്ടെന്ന് ഹര്‍ജി
കൊവിഡ് ബോധവത്‍കരണ സന്ദേശത്തില്‍ നിന്ന് അമിതാഭ് ബച്ചന്റെ ശബ്‍ദം നീക്കം ചെയ്യണമെന്ന് ഹര്‍ജി.
കൊവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ ഫോണില്‍ പ്രി കോളര്‍ ട്യൂണ്‍ ഓഡിയോ ആയി ഇപോള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ള സന്ദേശങ്ങളില്‍ നിന്ന് അമിതാഭ് ബച്ചന്റെ ശബ്‍ദം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ബച്ചന് കൊവിഡ് ബാധിച്ചതിനാല്‍ താരം അതിന് അര്‍ഹനല്ലെന്നാണ് പറയുന്നത്. ദില്ലി സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ രാകേഷാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കൊവിഡ് ബോധവത്‍കരണ കോളര്‍ ട്യൂണ്‍ ട്യൂണുകള്‍ക്ക് എതിരെ ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപോള്‍ അമിതാഭ് ബച്ചന്റെ ശബ്‍ദം നീക്കണമെന്നാണ് ആവശ്യം.
സര്‍ക്കാര്‍ ബച്ചന് ഇത്തരം പരസ്യങ്ങൾക്കായി പണം നല്‍കുന്നുണ്ട്. കൊവിഡിനെതിരായുള്ള പോരാട്ടത്തില്‍ നിരവധിയാളുകള്‍ ഇത്തരം ബോധവത്കരണത്തിനായി സൗജന്യ സേവനത്തിന് തയാറാണ്. ഈ സാഹചര്യത്തില്‍ പ്രതിഫലം നല്‍കിയുള്ള ശബ്‍ദം ആവശ്യമില്ലെന്നും ഹർജിയില്‍ ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് ബാധിച്ചിരുന്നു. അതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പറയാൻ അമിതാഭ് ബച്ചന് അര്‍ഹതയില്ലെന്നാണ് പറയുന്നത്.
പരാതിക്കാരനായ രാകേഷിന്റെ അഭിഭാഷകൻ ഹാജരാകാത്തതിനാല്‍ ഹര്‍ജിയില്‍ വാദം മാറ്റിവച്ചിരിക്കുകയാണ്.
ഇത് സംബന്ധിച്ച് അമിതാഭ് ബച്ചൻ പ്രതികരിച്ചിട്ടില്ല.