മഞ്‍ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്‍ത് വിട്ടയച്ചു
തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ വച്ച് ചോദ്യംചെയ്‍തതിന് പിന്നാലെയാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്‍തിരിക്കുന്നത്.
തൃശ്ശൂര്‍: നടി മഞ്‍ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്‍ത് വിട്ടയച്ചു. ശ്രീകുമാർ മേനോനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്‍റെ പരാതി. രണ്ടുപേരുടെ ജാമ്യത്തിലാണ് ശ്രീകുമാര്‍ മേനോനെ വിട്ടയച്ചത്. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ വച്ച് നടന്ന ചോദ്യംചെയ്യലിന് പിന്നാലെയാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്‍തത്. ഇന്ന് വൈകുന്നേരം മുതൽ നാല് മണിക്കൂര്‍ നേരം ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്തു. നടിയുടെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും അടുത്തയാഴ്ച്ച ശ്രീകുമാർ മേനോൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കും.
കേസിൽ മഞ്ജുവാര്യരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.