സിനിമയിൽ സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ തിയറ്ററിൽ അതേപടി കേൾപ്പിച്ചുവെന്നാണ് സെൻസർ ബോർഡിന്റെ പരാതി.
കൊച്ചി: നസ്ലെൻ നായകനായി എത്തിയ മോളിവുഡ് ടൈംസിന് എതിരെ പൊലീസ് കേസ്. സെൻസറിംഗ് ചെയ്ത ഭാഗം തിയറ്ററിൽ പ്രദർശിപ്പിച്ചതിനെതിരെ ആണ് കേസ്. സെൻസർ ബോർഡ് നൽകിയ പരാതിയിലാണ് കേസ്. സിനിമ സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യൂറ്റർ, ഡിജിറ്റല്‍ ക്രിയേറ്റര്‍ തുടങ്ങിയവർക്ക് എതിരെയാണ് കേസ്. സിനിമയിൽ സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ തിയറ്ററിൽ അതേപടി കേൾപ്പിച്ചുവെന്നാണ് സെൻസർ ബോർഡിന്റെ പരാതി.
റീജിയണല്‍ സെന്‍സര്‍ ഓഫീസര്‍, സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മോളിവുഡ് ടൈംസ് സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. സെന്‍സര്‍ ചെയ്തപ്പോള്‍ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്തു. പക്ഷേ അണിയറക്കാര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചത് ഇത്തരം മാറ്റങ്ങള്‍ വരുത്തിയ സിനിമയായിരുന്നില്ല. ഏതൊക്കെ ഭാഗങ്ങളാണോ നീക്കം ചെയ്തത് അത് കോര്‍ത്തിണക്കുകയും മ്യൂട്ട് ചെയ്ത ഭാഗങ്ങള്‍ മ്യൂട്ട് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സിനിമാട്ടോഗ്രഫി നിമയമങ്ങള്‍ക്ക് വിരുദ്ധമായാണ് സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.
മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ, ഒരുലക്ഷം രൂപ വരെ പിഴയുമോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യൂറ്റർ, ഡിജിറ്റല്‍ ക്രിയേറ്റര്‍ എന്നിവർക്ക് പൊലീസ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തും. ഇവര്‍ പൊലീസിനാണ് വിശദീകരണം നല്‍കേണ്ടത്. അന്വേഷണത്തില്‍ സെന്‍സര്‍ ചെയ്യാത്ത സിനിമയാണ് പ്രദര്‍ശിപ്പിച്ചതെന്ന് കണ്ടെത്തി കഴിഞ്ഞാല്‍ ഇവര്‍ക്കെതിരെ നിയമനടപടിയും സ്വീകരിക്കും. അതേസമയം, സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ എന്ത് നടപടി എടുക്കുമെന്നതും ശ്രദ്ധേയമാണ്.
ജൂണ്‍ 5ന് ആയിരുന്നു മോളിവുഡ് ടൈംസ് റിലീസ് ചെയ്തത്. സിനിമയ്ക്ക് അകത്തെ സിനിമയുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് അഭിനവ് സുന്ദർ നായക് ആണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് മോളിവുഡ് ടൈംസ് നിര്‍മിച്ചത്.



