Asianet News MalayalamAsianet News Malayalam

'ഒരു ഡാന്‍സ് ബാറില്‍ ഓട്ടന്‍തുള്ളലാണോ കാണിക്കേണ്ടത്'? ലൂസിഫറിലെ 'സ്ത്രീവിരുദ്ധത'യെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി

മുന്‍പ് സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ സമയത്ത്, സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്നതൊന്നും തന്റെ സിനിമകളില്‍ ഇനി ഉണ്ടാവില്ലെന്ന് പൃഥ്വിരാജിന്റെ ഒരു പ്രസ്താവന ഉണ്ടായിരുന്നു. അന്ന് പറഞ്ഞതിനെ സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ തന്നെ പൃഥ്വിരാജ് അവഗണിച്ചുവെന്നായിരുന്നു വിമര്‍ശനം. വാലുച ഡിസൂസ അഭിനയിച്ച 'റഫ്താര' എന്ന് തുടങ്ങുന്ന ഗാനരംഗമാണ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടിയത്.
 

prithvirajs reply on misogyny in lucifer
Author
Thiruvananthapuram, First Published May 19, 2019, 12:52 PM IST

ഏതൊരു നവാഗത സംവിധായകനെയും മോഹിപ്പിക്കുന്ന വിജയമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' നേടിയത്. ഇരുനൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാളചിത്രമായി മോളിവുഡിന് അത്ഭുതം പകര്‍ന്ന വിജയമായിരുന്നു ചിത്രത്തിന്റേത്. റിലീസ്ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ ചിത്രത്തിന് മിക്ക കോണുകളില്‍ നിന്നും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സിനോട് അടുപ്പിച്ചുള്ള ഡാന്‍സ് നമ്പര്‍ ചില വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

മുന്‍പ് സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ സമയത്ത്, സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്നതൊന്നും തന്റെ സിനിമകളില്‍ ഇനി ഉണ്ടാവില്ലെന്ന് പൃഥ്വിരാജിന്റെ ഒരു പ്രസ്താവന ഉണ്ടായിരുന്നു. അന്ന് പറഞ്ഞതിനെ സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ തന്നെ പൃഥ്വിരാജ് അവഗണിച്ചുവെന്നായിരുന്നു വിമര്‍ശനം. വാലുച ഡിസൂസ അഭിനയിച്ച 'റഫ്താര' എന്ന് തുടങ്ങുന്ന ഗാനരംഗമാണ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടിയത്. ഒരു ഡാന്‍സ് ബാര്‍ ചിത്രീകരണമെന്ന് പറഞ്ഞ് കൈകഴുകാനാവില്ലെന്നും നൃത്തരംഗങ്ങളിലെ ക്യാമറാ ആംഗിളുകള്‍ സ്ത്രീ ശരീരത്തെ പ്രദര്‍ശനസ്വഭാവത്തിലാണ് നോക്കിക്കണ്ടതെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറ്റപ്പെടുത്തി. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്. മുംബൈയിലെ ഒരു ഡാന്‍സ്ബാറില്‍ പിന്നെ ഓട്ടന്‍തുള്ളലാണോ കാണിക്കേണ്ടതെന്ന് ചോദിക്കുന്നു അദ്ദേഹം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

"സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ഒന്നും ഇനി എന്റെ കഥാപാത്രങ്ങള്‍ സിനിമകളില്‍ പറയുകയോ ചെയ്യുകയോ ഉണ്ടാവില്ലെന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. ഗ്ലാമര്‍ വസ്ത്രങ്ങളണിഞ്ഞ് ഒരു സ്ത്രീ നൃത്തം ചെയ്യുന്നത് ഞാന്‍ അന്ന് പറഞ്ഞതിന് എതിരാവുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാവുന്നില്ല. മുംബൈയിലെ ഒരു ഡാന്‍സ് ബാറിന്റെ പശ്ചാത്തലവുമായി ഞാന്‍ അന്ന് പറഞ്ഞതിനെ എങ്ങനെയാണ് അവര്‍ യോജിപ്പിക്കുന്നത്? ആ പശ്ചാത്തലത്തില്‍ ഒരു ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നത് വിചിത്രമായിരിക്കില്ലേ?"

പൃഥ്വിരാജ് ചോദിക്കുന്നു.

Follow Us:
Download App:
  • android
  • ios