പ്രിയ വാര്യർ അഭിനയിക്കുന്നതിനെക്കാൾ നന്നായി പഠിക്കുമെന്ന് അധ്യാപകർ
അധ്യാപകർ അവരുടെ ഭാഗം നീതിപൂർവം പൂർത്തിയാക്കി. എന്നാൽ തനിക്ക് അഭിനയത്തോടാണ് ഇഷ്ടമെന്നും പ്രിയ പറഞ്ഞു.
കൊച്ചി: അഡാർ ലവ് എന്നൊരൊറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടി പ്രിയ വാര്യർ ഇപ്പോൾ തിരക്കിലാണ്. റിലീസ് ചെയ്യുന്നതിന് മുമ്പ് വിവാദത്തിലൂടെ ഹിറ്റായ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റംകുറിച്ച പ്രിയ മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. കൈനിറയെ ചിത്രങ്ങളുമായി സിനിമാലോകത്ത് തിളങ്ങുന്നതിനിടെ പഠിത്തത്തിൽ അതീവശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം.
രണ്ടാം വർഷ കോമേഴ്സ് ബിരുദ വിദ്യാർഥിനിയാണ് പ്രിയ. അഭിനയത്തേക്കാൾ താൻ പഠിത്തത്തിൽ മിടുക്കിയാണെന്നാണ് അധ്യാപകർ ഒന്നടങ്കം പറയുന്നതെന്ന് പ്രിയ പറഞ്ഞു. അധ്യാപകർ അവരുടെ ഭാഗം നീതിപൂർവം പൂർത്തിയാക്കി. എന്നാൽ തനിക്ക് അഭിനയത്തോടാണ് ഇഷ്ടമെന്നും പ്രിയ പറഞ്ഞു.
അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതം പറയുന്നതാണ് 'ശ്രീദേവി ബംഗ്ലാവ്' എന്നതിനെ ചൊല്ലിയുള്ള വിവാദമായിരുന്നു ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടംനേടാൻ കാരണം. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ശ്രീദേവി ബംഗ്ലാവ് ഒരു നടിയുടെ കഥയാണെന്ന് ചിത്രത്തിന്റെ ടീസറിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന ഒരു ഷോട്ടോടുകൂടിയാണ് ടീസർ അവസാനിക്കുന്നത്. ഇതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കാരണം ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലാണ്.
ക്രൈം ത്രില്ലറായ ലവ് ഹാക്കർ എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോൾ അഭിനയിക്കുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്‍തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലഖ്നൗ, ദില്ലി,ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷൻ.ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു.