താനുമായുള്ള വിവാഹബന്ധം മുസ്‍തഫ ഇനിയും വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ പ്രിയാമണിയുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നുമായിരുന്നു ആയിഷയുടെ ആരോപണം

നടി പ്രിയാമണിയുമായുള്ള മുസ്‍തഫ രാജിന്‍റെ വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്ന ആരോപണമുയര്‍ത്തി അദ്ദേഹത്തിന്‍റെ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആയിഷയുടെ ആരോപണം വാസ്‍തവ വിരുദ്ധമാണെന്നും 2013ല്‍ തങ്ങള്‍ വിവാഹമോചിതരായതാണെന്നുമായിരുന്നു മുസ്‍തഫയുടെ പ്രതികരണം. ഇപ്പോഴിതാ മുസ്‍തഫയും താനുമായുള്ള വിവാഹബന്ധത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയാമണി. തങ്ങളുടെ ബന്ധം സുരക്ഷിതമാണെന്ന് പറയുന്നു പ്രിയാമണി. ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണിയുടെ പ്രതികരണം.

"എനിക്കും മുസ്‍തഫയ്ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചാല്‍, ആശയവിനിമയത്തിനാണ് അവിടെ ഏറ്റവും പ്രാധാന്യം. തീര്‍ച്ഛയായും സുരക്ഷിതമാണ് ഞങ്ങളുടെ ബന്ധം. യുഎസിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. അവിടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അകലെയായിരിക്കുമ്പോഴും ദിവസവും പരസ്‍പരം സംസാരിക്കണമെന്നത് ഞങ്ങള്‍ക്കിടയിലുള്ള ഒരു ധാരണയാണ്. അത് എല്ലാ ദിവസവും നടന്നില്ലെങ്കിലും ഒരു ടെക്സ്റ്റ് മെസേജ് എങ്കിലും ഞങ്ങള്‍ പരസ്‍പരം അയക്കാറുണ്ട്. ജോലിത്തിരക്കുള്ള ദിവസമാണെങ്കില്‍ ഒഴിവു കിട്ടുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. തിരിച്ചും അങ്ങനെതന്നെ. ഏത് ബന്ധത്തിന്‍റെയും അടിസ്ഥാനം ഈ ആശയവിനിമയം തന്നെയാണ്", പ്രിയാമണി പറയുന്നു.

താനുമായുള്ള വിവാഹബന്ധം മുസ്‍തഫ ഇനിയും വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ പ്രിയാമണിയുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നുമായിരുന്നു ആയിഷയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ്‍തഫയ്ക്കും പ്രിയാമണിക്കുമെതിരെ ഒരു ക്രിമിനല്‍ കേസും ഗാര്‍ഹിക പീഡനാരോപണം ഉയര്‍ത്തി മറ്റൊരു മുസ്‍തഫയ്ക്കെതിരെ മറ്റൊരു കേസും നല്‍കിയിട്ടുണ്ട് ആയിഷ. പ്രിയാമണിയുമായുള്ള മുസ്‍തഫയുടെ വിവാഹം നടക്കുന്ന സമയത്ത് തങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നുപോലുമില്ലെന്നാണ് ആയിഷയുടെ ആരോപണം. എന്നാല്‍ ഇത് വാസ്‍തവ വിരുദ്ധമാണെന്നായിരുന്നു മുസ്‍തഫയുടെ പ്രതികരണം. ""ഞാനും ആയിഷയുടെ 2010 മുതല്‍ പിരിഞ്ഞാണ് താമസിക്കുന്നത്. 2013ല്‍ വിവാഹമോചിതരാവുകയും ചെയ്‍തു. പ്രിയാമണിയുമായുള്ള എന്‍റെ വിവാഹം 2017ലാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ആയിഷ ഇക്കാലമത്രയും നിശബ്ദത പാലിച്ചത്?", മുസ്‍തഫ ചോദിക്കുന്നു.