ലിയോയില്‍ റോളക്സിനെ ഉള്‍പ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നോ, ഇതാ നിര്‍മാതാവിന്റെ മറുപടി
ലിയോയില്‍ റോളക്സിനെ ഉള്‍പ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നോയെന്ന ചോദ്യത്തിന് നിര്‍മാതാവിന്റെ മറുപടി.

ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിലെ റോളക്സ് പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഒരു കഥാപാത്രമായിരുന്നു. റോളക്സ് ലിയോയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. റോളക്സിനെ വിജയ്‍യുടെ ലിയോയില്‍ ഉള്‍പ്പെടുത്താൻ സംവിധായകനോട് ആവശ്യപ്പെട്ടിരുന്നോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നിര്‍മാതാവ് പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എല്ലാം ലോകേഷ് കനകരാജിന്റെ തീരുമാനമായിരുന്നുവെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ലളിത് കുമാര്‍ വ്യക്തമാക്കിയത്.
എല്ലാം ലോകേഷ് കനകരാജ് തീരുമാനിച്ചതാണ്. ഞാൻ ഒന്നും നിര്‍ദ്ദേശിച്ചിരുന്നില്ല. ലോകേഷ് കനകരാജ് കമല്‍ഹാസന്റെ വോയ്‍സോവര്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന് മാത്രമാണ് നിര്‍ദ്ദേശിച്ചത് എന്നും ലളിത് കുമാര്‍ വ്യക്തമാക്കി. വിക്രത്തില്‍ സൂര്യയായിരുന്നു റോളക്സെന്ന അതിഥി കഥാപാത്രമായി എത്തിയതും പ്രേക്ഷകരെ വിസ്‍യമിപ്പിച്ചതും.
ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം എന്ന ആകര്‍ഷണമാണ് ലിയോയ്‍ക്ക് വൻ ഹൈപ്പ് നേടിക്കൊടുത്തത്. സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‍ടിച്ച സിനിമാറ്റിക് യൂണിവേഴ്‍സില്‍ ലിയോയും എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശമായി. അതിനാല്‍ ലിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജയിലറിനെയും ജവാനെയുമൊക്കെ പിന്നിലാക്കിയാണ് വിജയ് ചിത്രം ലിയോയുടെ കുതിപ്പ് എന്ന ഒരു പ്രത്യേകതയുമുണ്ട്.
പാര്‍ഥിപൻ, ലിയോ എന്നീ രണ്ട് കഥാപാത്രങ്ങളായി വിജയ് നിറഞ്ഞാടിയിരിക്കുന്നു എന്നതാണ് ദളപതി ആരാധകരെ ആവേശത്തിലാക്കുന്നത്. ആദ്യ പകുതിയാണ് ലിയോ എന്ന ചിത്രം കണ്ടവര്‍ ഒരുപോലെ മികച്ചത് എന്ന് അഭിപ്രായപ്പെടുന്നത്. എന്തായാലും ലോകേഷ് കനകരാജിന് മികച്ച സിനിമാ അനുഭവം പകരാൻ സാധിച്ചു എന്നാണ് ലിയോ കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ദളപതി വിജയ്‍യുടെ നായികയായി തൃഷയെത്തിയ ചിത്രത്തില്‍ ഗൌതം വാസുദേവ് മേനോൻ, ബാബു ആന്റണി, മാത്യു, അര്‍ജുൻ, പ്രിയ ആനന്ദ്, മധുസുധൻ റാവു, രാമകൃഷ്‍ണൻ, സഞ്‍ജയ് ദത്ത് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്.
Read More: ഇതാ നായകൻ വീണ്ടും വരവായി, ചിത്രം 4കെയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക