കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ സിനിമാ മേഖലയില്‍ നിന്നുതന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു

കൊച്ചി: സിനിമയിലെ നഷ്ടക്കണക്ക് പുറത്തുവിടുന്നത് അവസാനിപ്പിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ചില നിർമ്മാതാക്കൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും നേരത്തെയുണ്ടായ സാഹചര്യം നിലവിലില്ലെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ കത്ത് ഉടന്‍ പരിഗണിക്കുമെന്ന് പുതിയ ഭരണസമിതിക്ക് ഉറപ്പ് ലഭിച്ചെന്നും പ്രശ്‌നം കൂട്ടായി പരിഹരിക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

ജനറല്‍ ബോഡിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത അമ്മ പ്രസിഡന്റ് ശ്വേത മേനോനും പറഞ്ഞു. അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ശ്വേത മേനോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ശ്വേതയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആദരിച്ചു.

മലയാളത്തില്‍ നിന്ന് ഇറങ്ങുന്ന സിനിമകളുടെ ബജറ്റും കളക്ഷനും സംബന്ധിച്ച പ്രതിമാസ ലിസ്റ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്‍പ് ഏതാനും മാസങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇത് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ശ്രദ്ധയും നേടിയിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുതന്നെ ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. അസോസിയേഷന്‍ പുറത്തുവിടുന്ന കണക്ക് അപൂര്‍ണ്ണമാണെന്നും ആക്ഷേപം ഉയര്‍ന്നു. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം ചിത്രങ്ങള്‍ നേടുന്ന നെറ്റ് കളക്ഷന്‍ ആയിരുന്നു സംഘടന പുറത്തുവിട്ടിരുന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News