ഈ മാസം 19 ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ പരസ്യ വിമര്‍ശനം നടത്തിയതാണ് കാര്യങ്ങള്‍ വീണ്ടും രൂക്ഷമാക്കിയത്. 

കൊച്ചി: യുവ നടന്‍ ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിച്ചേക്കും. രണ്ട് സിനിമകൾക്ക് മുടക്കിയ തുക തിരികെ നൽകിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഈ മാസം 19 ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ പരസ്യ വിമര്‍ശനം നടത്തിയതാണ് കാര്യങ്ങള്‍ വീണ്ടും രൂക്ഷമാക്കിയത്. ഷെയ്ൻ നിഗത്തിന്‍റെ വിമര്‍ശനത്തിന് പിന്നാലെ വിലക്ക് നീക്കാനുള്ള ഒത്ത് തീർപ്പ് ചർച്ചകളിൽ നിന്നും അമ്മയും ഫെഫ്കയും പിന്മാറുകയും ഷെയ്ന്‍ മാപ്പ് പറയാതെ സമവായത്തിനില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കുകയും ചെയ്‍തിരുന്നു.

അതേസമയം ഷെയ്‍നെ ഇതര ഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്തയച്ചു. നിർമാതാക്കളുടെ സംഘടന നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫിലിം ചേമ്പറിന്‍റെ നടപടി. കരാർ ലംഘിച്ചതിന് പുറമെ നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും ചെയ്തതോടെയാണ് ഷെയ്‍നിനെതിരെ കേരള ഫിലിം ചേംബറും കടുത്ത നടപടി വേണമെന്ന നിലപാടിലേക്ക് എത്തിയത്. ചിത്രീകരണം മുടങ്ങിയത് മൂലമുണ്ടായ കോടികളുടെ നഷ്ടം കൂടി ചൂണ്ടിക്കാട്ടി നിർമാതാക്കൾ ഫിലിം ചേമ്പറിന് കത്തുനൽകിയിരുന്നു. ഷെയ്‍നിനെ മറ്റു ഭാഷകളിലെ സിനിമകളിൽ സഹകരിപ്പിക്കരുതെന്നും നിർമ്മാതാക്കൾ ആവശ്യം ഉന്നയിച്ചിരുന്നു. ഇതനുസരിച്ചാണ് ഷെയ്‍നിനെ ഇന്ത്യൻ സിനികളിൽ അഭിനയിപ്പിക്കരുതെന്ന് കേരള ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനും പ്രൊഡ്യൂസേഴ്‌സ് ഗിൽഡിനും കത്ത് നൽകിയത്.