Asianet News MalayalamAsianet News Malayalam

'ആ ഗൂഢസംഘത്തിന്‍റെ പ്രവര്‍ത്തനരീതി അറിയാന്‍ ആഗ്രഹമുണ്ട്'; നീരജ് മാധവിന് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

'തരുന്നത് വാങ്ങിക്കൊണ്ടു പോകുക എന്ന രീതിയൊന്നും സിനിമയിൽ ഇല്ല. ആദ്യകാലങ്ങളിൽ അഭിനയിക്കാൻ വരുന്നവരും മറ്റുള്ളവരും പ്രാധാന്യം കൊടുക്കുന്നത് കാശിനല്ല അവസരങ്ങൾക്കാണ്..'

production controller sidhu panakkal reacts to the allegation of neeraj madhav
Author
Thiruvananthapuram, First Published Jun 17, 2020, 11:26 PM IST

സിനിമാമേഖലയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും പുതുമുഖങ്ങള്‍ നേരിടുന്ന പ്രതിബന്ധങ്ങളെക്കുറിച്ചുമുള്ള നടന്‍ നീരജ് മാധവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. അഭിനേതാക്കളിലെ സീനിയോരിറ്റി അനുസരിച്ച് കുപ്പി ഗ്ലാസിലും സ്റ്റീര്‍ ഗ്ലാസിലും ചാല കൊടുക്കുന്നതു മുതല്‍ സിനിമാ മേഖലയിലെ വേര്‍തിരിവ് ആരംഭിക്കുന്നുണ്ടെന്നും വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളാന്‍ ശ്രമിക്കുന്ന ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നീരജ് കുറിച്ചിരുന്നു. എന്നാല്‍ നീരജിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. നീരജ് മാധവിന്‍റെ പേര് പരാമര്‍ശിക്കാതെ അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് സിദ്ധു പനയ്ക്കല്‍.

സിദ്ധു പനയ്ക്കലിന്‍റെ കുറിപ്പ്

പല സിനിമാ താരങ്ങളുടെയും മക്കൾ അഭിനയരംഗത്തേക്ക് വന്നിട്ടുണ്ട്. അവരിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാതെ തുടരുന്നവരുണ്ട്. കാലക്കേടു കൊണ്ടോ നിർഭാഗ്യം കൊണ്ടോ അർഹിക്കുന്ന അവസരം കിട്ടാതെ പിൻവാങ്ങിയവരുണ്ട്. അഭിനയക്കളരിയിൽ ആധിപത്യം സ്ഥാപിച്ചവരുമുണ്ട്. അങ്ങനെ നോക്കുമ്പോൾ പാരമ്പര്യം അഭിനയരംഗത്തെ സേഫ് ആക്കുന്നു എന്നതിനോട് യോജിക്കാനാവില്ല. പാരമ്പര്യം അഭിനയരംഗത്തേക്ക് കടക്കാൻ ഒരെളുപ്പ മാർഗമായിരിക്കും. പക്ഷെ നിലനിൽക്കാൻ പാരമ്പര്യം മാത്രം പോരാ. കഴിവുവേണം, അത് പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകണം. സിനിമകൾ ഓടണം. സീനിയേഴ്‍സിനോട് ബഹുമാനവും സഹപ്രവർത്തകരോട് സ്നേഹവും പ്രകടിപ്പിക്കാനറിയണം. സർവ്വോപരി ദൈവാനുഗ്രഹവും ഭാഗ്യവും ഉണ്ടാവണം. കലാകാരന്മാരുടെ കഴിവു തന്നെയാണ് ഭാവി നിശ്ചയിക്കുന്നത്. നല്ല കലാകാരന്മാർ നല്ല മനുഷ്യരും കൂടിയാവണം. ആ കാര്യത്തിൽ മലയാള സിനിമാരംഗം സമ്പന്നമാണ്. കുപ്പിഗ്ലാസും സ്റ്റീൽഗ്ലാസും കലാകാരന്മാരുടെ കഴിവിനെയോ യോഗ്യതയെയോ തരംതിരിച്ചു കാണിക്കുന്നുണ്ടോ. ഇല്ലെന്നാണ് എന്‍റെ വിശ്വാസം. ഗ്ലാസ്‌ വൃത്തിയുള്ളതായിരിക്കുക എന്നതാണ് പ്രധാനം, മനസും. സ്റ്റീൽ ഗ്ലാസ്‌ മോശമായതോ കുപ്പിഗ്ലാസ്സ് മേന്മയേറിയതോ അല്ല. കൂളിംഗ് ഗ്ലാസ് ധരിക്കുന്നതോ കാലിന്മേൽ കാൽ കയറ്റിവെക്കുന്നതോ അഹങ്കാരമോ ജാടയോ ആയി ആരും കണക്കാക്കാറില്ല. അത് ഓരോരുത്തരുടെയും സൗകര്യമോ സ്വാതന്ത്ര്യമോ ആണ്. പക്ഷെ കയറ്റിവെച്ച കാൽ ഇറക്കിവെക്കേണ്ട സന്ദർഭങ്ങളിൽ അത് ചെയ്യാതിരിക്കുമ്പോഴാണ് അഹങ്കാരമോ ജാടയോ ആയി മാറുന്നത്. സ്വഭാവഗുണം എന്നത് സിനിമയിൽ മാത്രമല്ല ഏത് രംഗത്തും അതിപ്രധാനമാണ്. 

തരുന്നത് വാങ്ങിക്കൊണ്ടു പോകുക എന്ന രീതിയൊന്നും സിനിമയിൽ ഇല്ല. ആദ്യകാലങ്ങളിൽ അഭിനയിക്കാൻ വരുന്നവരും മറ്റുള്ളവരും പ്രാധാന്യം കൊടുക്കുന്നത് കാശിനല്ല അവസരങ്ങൾക്കാണ്. അവസരങ്ങൾക്കു പിന്നാലെ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ പണവും പ്രശസ്തിയും വരുമെന്ന് അവർക്കറിയാം. ഞാനങ്ങനെ പൈസ പറയാനൊന്നും ആയിട്ടില്ല ഇപ്പോൾ ആവശ്യം ചാൻസ് ആണ് ചേട്ടാ എന്ന് നിരവധിപേർ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനെയാണ് കൊടുക്കുന്നത് വാങ്ങിപോവുക എന്ന് പറയുന്നത്. അങ്ങനെ കണക്കു പറയാത്തവർ പലരും കണക്കു പറയാതെതന്നെ കണക്കിനു കാശ് വാങ്ങാൻ പാകത്തിൽ സിനിമയുടെ ഉയരങ്ങളിൽ എത്തിയിട്ടുമുണ്ട്. താരങ്ങൾക്കു സിനിമയിലെ ഡിമാൻഡ് കൂടുന്നതിനനുസരിച്ച് ശമ്പളവും ക്രമാനുഗതമായി ഉയർന്നുതന്നെയാണ് പോയിട്ടുള്ളത്. സിനിമയിലെ ഒരു സാധാരണ ജോലിക്കാരന്‍റെ പകുതി ശമ്പളത്തിൽ നിന്ന് ഏഴക്കമുള്ള ശമ്പളത്തിലേക്കൊക്കെ എത്തുമ്പോൾ, തന്ന കാശു മേടിച്ചു വീട്ടിൽ പോയിരുന്ന കാലത്തുനിന്നു വലിയ മാറ്റങ്ങൾ വന്നു എന്ന് മനസിലാക്കാം. അർഹത ഉള്ളതുകൊണ്ടാണല്ലോ നിർമാതാവ് അത് കൊടുക്കാൻ തയ്യാറാവുന്നത്. ചിലപ്പോൾ ചിലർക്ക് ഒരു ഉൾവിളി തോന്നും അഭിനയരംഗത്തു കത്തിനിൽക്കുമ്പോൾ തിരക്കഥയെഴുതാനും സംവിധാനം ചെയ്യാനുമൊക്ക പോകണം എന്ന്. എഴുതാനും ഷൂട്ടിംഗിനും പോസ്റ്റ്‌ പ്രൊഡക്ഷനുമൊക്കെയായി ആറോ ഏഴോ മാസമോ ചിലപ്പോൾ ഒരു കൊല്ലമോ അഭിനയരംഗത്തുനിന്ന് വിട്ടു നിൽക്കേണ്ടി വരും. ആ സമയത്ത് അഭിനയിക്കാൻ വിളിച്ചാൽ പോകാൻ പറ്റില്ല. അവിടെ വേറെ ആളുകൾ വരും. അവർ ക്ലിക്ക് ആയാൽ ഒരു കൂട്ടം സിനിമാ പ്രവർത്തകർ അവർക്കു പിന്നാലെ പോകും. പകരംവെക്കാൻ വേറെ ആരുമില്ല എന്നുള്ളവർക്കൊഴികെ ചാൻസ് കുറയാൻ ഇതും കാരണമാവാറുണ്ട്. 

കൊച്ചു സിനിമകൾ ഓടുന്നില്ല എന്ന് വെറുതെ തോന്നുന്നതാണ്. അർഹതപ്പെട്ട ചെറിയ സിനിമകൾ, താരതമേന്യ പുതുമുഖങ്ങൾ അഭിനയിച്ച കൊച്ചു സിനിമകൾ ഇവിടെ സൂപ്പർഹിറ്റ്‌ ആയി ഓടിയിട്ടില്ലേ. കോടികൾ മുതൽമുടക്കും സമയത്തിന് പണത്തേക്കാൾ വിലയുമുള്ള സിനിമാരംഗം പ്രായത്തിന്‍റെ അപക്വതക്കും അശ്രദ്ധക്കും പിടിവാശിക്കും മുന്നിൽ മുട്ടുമടക്കാനുള്ളതല്ല. ഈയിടെ വേറൊരു വിഷയം മൂലം ഒന്നു രണ്ടു സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നപ്പോഴും പലരും പറയുന്നത് കേട്ടു പ്രായത്തിന്‍റെ പക്വതയെപ്പറ്റി. 23 ഉം 24 ഉം വയസിൽ വരാത്ത പക്വത ഇനി എന്നു വരാനാണ്. അങ്ങിനെയെങ്കിൽ 18-ാം വയസ്സിൽ അഭിനയം തുടങ്ങിയ ലാലേട്ടനും 19-ാം വയസ്സിൽ അഭിനയം തുടങ്ങിയ പൃഥ്വിരാജും പ്രായത്തിന്‍റെ പക്വതയെപ്പറ്റി പരാതി പറയാൻ ഇടവരുത്തിയിട്ടില്ലല്ലോ. അർഹതപ്പെട്ട ഡിമാന്‍റിംഗ് എല്ലാവരും അംഗീകരിച്ചു കൊടുക്കാറുമുണ്ട്. വളർന്നുവരുന്നവരെ മുളയിലേ നുള്ളാനുള്ള ഗൂഢസംഘം എവിടെയിരുന്നാണ് ഗൂഢാലോചന നടത്തുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്. എല്ലാ സിനിമകൾക്കു പിന്നിലും ഈ ഒരു സംഘം തന്നെയാണോ പ്രവർത്തിക്കുന്നത്. ഓരോ സിനിമകളുടെയും ആർട്ടിസ്റ്റുകളെ തീരുമാനിക്കുന്നത് ആ സിനിമയുടെ ഡയറക്ടർ, നിർമാതാവ്, തിരക്കഥാരചയിതാവ് എന്നിവർ ചേർന്നാണ്. വളരെ ചെറിയൊരു പങ്ക് പ്രൊഡക്ഷൻ കൺട്രോളർക്കുമുണ്ടാകും. ഈ മൂന്നോ നാലോ പേരാണോ ഗൂഢസംഘം. അങ്ങനെയെങ്കിൽ 140 ഉം 150 ഉം സിനിമകൾ റിലീസ് ആവുന്ന മലയാള രംഗത്ത് 150 ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ..?. അഭിനയത്തിന്‍റെ ആദ്യകാലത്ത് ധാരാളം അവസരങ്ങൾ കിട്ടുകയും കഴിവ് തെളിയിച്ചിട്ടും പിന്നീട് ചാൻസുകൾ കുറഞ്ഞുവരികയും ചെയ്യുന്നുണ്ടെങ്കിൽ ആദ്യം ഒരു സ്വയം പരിശോധനക്കാണ് തയ്യാറാവേണ്ടത്. തന്‍റെ ഭാഗത്ത്‌ എന്തെങ്കിലും തെറ്റുണ്ടെന്ന് മനസിലാവുകയാണെങ്കിൽ തിരുത്തലിനു തയ്യാറാവണം. അല്ലാതെ ഗൂഢസംഘം, മുളയിലേ നുള്ളുക എന്നീ വാക്കുകൾ കൊണ്ട് പഴി മറ്റുള്ളവരുടെ മേലെ ചാരാൻ ശ്രമിക്കുമ്പോൾ അത് യഥാർത്ഥ പ്രശ്നത്തിൽ നിന്നുള്ള ഒളിച്ചോടലാവും.

Follow Us:
Download App:
  • android
  • ios