ഐഎഫ്എഫ്കെ സമാപന വേദി; തുടർച്ചയായി രണ്ടാം വര്‍ഷവും രഞ്ജിത്തിന് കൂവൽ
കഴിഞ്ഞ വർഷവും മേളയുടെ സമാപന വേദിയിൽ രഞ്ജിത്തിനെതിരെ കൂവൽ ഉണ്ടായിരുന്നു.
![protest against director and Chairman of kerala Film Academy renjith at 28th iffk stage nrn protest against director and Chairman of kerala Film Academy renjith at 28th iffk stage nrn](https://static-ai.asianetnews.com/images/01hhpv60wjym7fh3w3tk0k3sxe/befunky-collage--27-_363x203xt.jpg)
തിരുവനന്തപുരം: ഇരുപത്തി എട്ടാമത് ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. മേളയുടെ സമാപന വേദിയിൽ പ്രസംഗത്തിന് ക്ഷണിച്ചപ്പോൾ ആയിരുന്നു ഒരുവിഭാഗം കൂവിയത്. കഴിഞ്ഞ വർഷവും മേളയുടെ സമാപന വേദിയിൽ രഞ്ജിത്തിനെതിരെ കൂവൽ ഉണ്ടായിരുന്നു.
ചലച്ചിത്ര ആക്കാദമിയുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് രഞ്ജിത്തിനെതിരെ പ്രതിഷേധം ഉയരാൻ കാരണം. മേളയുടെ സമാപനത്തിനായി എത്തിച്ചേർന്ന വിശിഷ്ടാതിഥികൾക്ക് വലിയ തോതിൽ കയ്യടി ലഭിച്ചപ്പോഴാണ് രഞ്ജിത്തിനെതിരെ കൂവൽ നടന്നത്. പക്ഷേ അതൊന്നും ഗൗനിക്കാതെ രഞ്ജിത്ത് പ്രസംഗം തുടങ്ങുക ആയിരുന്നു. ഇതിനിടെ മേളയുടെ വലിയ വിജയത്തിന് പിന്നിൽ പ്രവർത്തിവർ ഇവരാണെന്ന് പറഞ്ഞ് ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ എല്ലാവരെയും രഞ്ജിത്ത് അഭിനന്ദിക്കുകയും ചെയ്തു. പേരെടുത്ത് പറഞ്ഞാണ് ഓരോരുത്തരെയും അദ്ദേഹം അഭിനന്ദിച്ചത്. എന്നാൽ കൗൺസിലിൽ ഉള്ള ഒരാളുടെ പേര് പേലും രഞ്ജിത്ത് പറയാതിരുന്നത് ശ്രദ്ധനേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ആയിരുന്നു 27മത് ഐഎഫ്എഫ്കെ സമാപിച്ചത്. അന്ന് മമ്മൂട്ടി നായകനായി എത്തിയ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയ്ക്കായി സീറ്റ് കിട്ടിയില്ലെന്ന പേരില്‍ ഡെലിഗേറ്റ്സുകള്‍ പ്രതിഷേധിച്ചിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പ്രശ്നങ്ങളും ഓൺലൈൻ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം. പിന്നാലെ രഞ്ജിത്ത് നടത്തിയ പ്രതികരണവും പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ആണ് സമാപനവേദിയില്‍ രഞ്ജിത്തിനെതിരെ കൂവല്‍ നടന്നത്.
'കൂവൽ ഒന്നും പുത്തരിയല്ല. 1976ൽ എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമെയല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട' എന്നായിരുന്നു രഞ്ജിത്ത് അന്ന് മറുപടി നൽകിയത്. മമ്മൂട്ടി അഭിനയിച്ച ചിത്രം തിയറ്ററില്‍ വരുമ്പോള്‍ ആരൊക്കെ കാണുമെന്ന് കണ്ടറയാമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.