അഞ്ച് ദിവസം മുൻപ് കാണാതായ പഞ്ചാബി ഗായിക യഷിന്ദര്‍ കൗറിനെ (ഇന്ദര്‍ കൗര്‍) ലുധിയാനയ്ക്ക് സമീപമുള്ള കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

ലുധിയാന: പഞ്ചാബി ഗായിക യഷിന്ദര്‍ കൗറിനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ദര്‍ കൗര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇവരെ അഞ്ച് ദിവസം മുന്‍പ് ലുധിയാനയിലെ മുണ്ടിയന്‍ കലന്‍ പ്രദേശത്തു നിന്ന് കാണാതായിരുന്നു. കിഡ്നാപ്പ് ചെയ്യപ്പെട്ടതാകാമെന്ന സംശയത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുബ ഗ്രാമത്തിന് സമീപം ഒരു കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രിയ ഗായികയ്ക്ക് സംഭവിച്ചത് അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. റാംപൂര്‍ എന്ന മറ്റൊരു ഗ്രാമത്തില്‍ ഇതേ കനാലിനോട് ചേര്‍ന്ന് അവര്‍ വീട്ടില്‍ നിന്നും പോയ കാറും കണ്ടെത്തിയിട്ടുണ്ട്. കാറില്‍ രക്തക്കറയും പൊലീസ് കണ്ടെത്തി.

Add Asianetnews as a Preferred SourcegooglePreferred

കേസില്‍ ഗായികയുടെ സുഹൃത്ത് സുഖ എന്ന് വിളിക്കുന്ന സുഖ്‍വിന്ദര്‍ സിംഗിനെതിരെ ജമാല്‍പൂര്‍ പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ഇയാള്‍ നിലവില്‍ കാനഡയിലാണ് താമസിക്കുന്നത്. ഭലോര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഇയാളുടെ അച്ഛന്‍ പ്രീതം സിംഗിനെയും സുഹൃത്ത് കരംജീത് സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സുഖ്‍വിന്ദര്‍ സിംഗ് കാനഡയില്‍ നിന്ന് ഏപ്രില്‍ 29 ന് ഇന്ത്യയില്‍ എത്തിയിരുന്നെന്നും മെയ് 13 ന് തിരിച്ചുപോയെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മെയ് 13 നാണ് യഷിന്ദര്‍ കൗര്‍ കിഡ്നാപ്പ് ചെയ്യപ്പെട്ടത്.

മെയ് 13 ന് രാത്രി 8.30 ന് തന്‍റെ സഹോദരി സാധനങ്ങള്‍ വാങ്ങാനായി കാറില്‍ വീട്ടില്‍ നിന്ന് പോയെന്നും എന്നാല്‍ തിരികെ എത്തിയില്ലെന്നുമാണ് യഷിന്ദര്‍ കൗറിന്‍റെ സഹോദരന്‍ ജ്യോതീന്ദര്‍ സിംഗിന്‍റെ മൊഴി. മൊബൈലില്‍ വിളിച്ചു നോക്കിയെങ്കിലും അത് സ്വിച്ചോഫ് ചെയ്ത നിലയില്‍ ആയിരുന്നു. തുടര്‍ന്ന് കുടുംബം നടത്തിയ അന്വേഷണത്തിലാണ് യഷിന്ദര്‍ കൗര്‍ കിഡ്നാപ്പ് ചെയ്യപ്പെട്ടതായി അറിയുന്നത്. മുണ്ടിയന്‍ കലന്‍ പ്രദേശത്തെ ജിടിബി നഗറില്‍ വച്ച് സുഖ്‍വിന്ദറും കൂട്ടാളികളും ചേര്‍ന്ന് തോക്ക് ചൂണ്ടിയാണ് യഷിന്ദര്‍ കൗറിനെ കിഡ്നാപ്പ് ചെയ്തതെന്നാണ് വിവരം. യഷിന്ദറും സുഖ്‍വിന്ദറും മുന്‍പ് സ്നേഹബന്ധത്തില്‍ ആയിരുന്നുവെന്നും എന്നാല്‍ പിന്നീട് വേര്‍പിരിഞ്ഞുവെന്നുമാണ് കുടുംബം പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സുഖ്‍വിന്ദറിന്‍റെ വിവാഹാഭ്യര്‍ഥനയും യഷിന്ദര്‍ തള്ളിയിരുന്നു. ഇതിന്‍റെ പ്രതികാരമെന്നോണമാണ് കിഡ്നാപ്പിംഗും തുടര്‍ന്ന് നടന്ന സംഭവങ്ങളുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. കാറില്‍ വച്ച് കൊല നടത്തി മൃതദേഹം കനാലില്‍ തള്ളുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിലവിലെ കണ്ടെത്തല്‍.

Asianet News Live | CM VD Satheesan | UDF Cabinet | Kerala Breaking News |Malayalam News