ഭൂൽ ചുക് മാഫ് തിയേറ്റർ റിലീസ് റദ്ദാക്കി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ പിവിആർ കേസ് ഫയൽ ചെയ്തു. 

മുംബൈ: ഭൂൽ ചുക് മാഫ് തിയേറ്റർ റിലീസ് റദ്ദാക്കി ഡിജിറ്റൽ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഇനോക്‌സ് മാഡോക്ക് ഫിലിംസിനെതിരെ കേസ് ഫയൽ ചെയ്തു. മെയ് 16 ന് പ്രൈം വീഡിയോയിൽ ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ചിത്രം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യണമെന്നും, എട്ട് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ ഡിജിറ്റൽ മീഡിയത്തിലേക്ക് മാറ്റാവൂ എന്നും പിവിആര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. നേരത്തെ തീയറ്റര്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമയുടെ റിലീസ് അവസാന നിമിഷം മാറ്റി ഒടിടി റിലീസ് ആക്കിയതിന് തീയറ്റര്‍ ചെയിന് നിര്‍മ്മാതാക്കള്‍ 60 കോടി നഷ്ടപരിഹാരം നല്‍കാനും ഹര്‍ജിയില്‍ ആവശ്യമുണ്ടെന്നാണ് വിവരം. 

ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ദേശീയ സുരക്ഷയാണ് തീരുമാനത്തിന് പിന്നിലെന്നാണ് ഭൂൽ ചുക് മാഫ് നിര്‍മ്മാതാക്കളായ മാഡോക്ക് ഫിലിംസ് പറയുന്നത്. എന്നാല്‍ തീയറ്റര്‍ റിലീസ് അവസാന നിമിഷം റദ്ദാക്കിയത് ഗണ്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമായെന്നാണ് വിപിആര്‍ ആരോപണം. 

തെക്കേ ഇന്ത്യയില്‍ നിരവധി സ്കൂളുകളും കോളേജുകളും മാളുകളും അടച്ചിട്ടിരിക്കുകയാണെന്നും പല നഗരങ്ങളും ഇതിനകം റെഡ് അലേർട്ടിൽ ആണെന്നും അതിനാലാണ് ഒടിടി റിലീസിന് തീരുമാനിച്ചത് എന്നാണ് നിര്‍മ്മാതാക്കളുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത് . ഇത്തരമൊരു സാഹചര്യത്തിൽ, തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നത് പ്രായോഗികമല്ലെന്ന് പ്രൊഡക്ഷൻ ഹൗസ് വാദിക്കുന്നു. 

പ്രമോഷന്‍ വര്‍ക്കുകള്‍ നടന്നതിനാല്‍ റിലീസ് മാറ്റിവയ്ക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തില്‍ നിന്നാണ് ഡിജിറ്റൽ റിലീസിന് പോകാനുള്ള തീരുമാനം ഉണ്ടായത് എന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നേരത്തെ കരാര്‍ ഒപ്പിട്ട തീയറ്ററുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ എന്ന് വ്യക്തമല്ല. 

അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സ്ത്രീ 2, ഈ വര്‍ഷത്തെ ഇതുവരെ ബോളിവുഡില്‍ ഇറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രം ഛാവ എന്നിവയുടെ നിര്‍മ്മാതാക്കളാണ് മാഡോക്ക് ഫിലിംസ്. ഇനിയും വന്‍ ചിത്രങ്ങള്‍ ഇവരുടെതായി വരാനും ഉണ്ട്. അതേ സമയം തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് വിവരം.