'എനിക്കും നിങ്ങളെ പോലെ ഒരു നടനാവണം'; ഗിന്നസ് പക്രുവിന് നന്ദിയുമായി ക്വാഡന്‍ ബെയില്‍സ്
താനും ഒരിക്കൽ ഉയരക്കുറവിന്റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്നായിരുന്നു അന്ന് ഗിന്നസ് പക്രു ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരുന്നത്.
ഉയരമില്ലാത്തതിന്റെ പേരിൽ സ്‌കൂളില്‍ കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് അമ്മയോട് പരാതി പറഞ്ഞ് കരയുന്ന ക്വാഡന്‍ ബെയില്‍സ് എന്ന ബാലനെ ആരും മറന്നുകാണില്ല. സഹപാഠികൾ കളിയാക്കിയതോടെ എന്നെയൊന്ന് കൊന്ന് തരുമോയെന്നായിരുന്നു ക്വാഡൻ അമ്മയോട് ചോദിച്ചിരുന്നത്. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ക്വാഡന് പിന്തുണയുമായി രംഗത്തെത്തിയിരുന്നത്. അക്കൂട്ടത്തിൽ നടൻ ഗിന്നസ് പക്രുവും ക്വാഡന് പിന്തുണ അറിയിച്ചിരുന്നു.
ഇപ്പോഴിതാ തന്നെ പിന്തുണച്ചതിന് പക്രുവിന് നന്ദി അറിയിച്ചിരിക്കുകയാണ് ക്വാഡന്‍ ബെയില്‍സ്. ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പക്രുവിനെ പേലെ തനിക്കും ഒരു നടനാകണമെന്ന ആഗ്രഹവും ക്വാഡന് പങ്കുവെച്ചു. പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നും നേരില്‍ കാണണമെന്ന താല്‍പ്പര്യവും ക്വാഡന്‍ വിശദീകരിച്ചു.
ക്വാഡന് ഒരു നടനാകണമെന്നാണ് ആഗ്രഹമെന്നും അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റ ജീവിത കഥ അവനെ വളരെയധികം സന്തോഷിപ്പിച്ചതെന്നും അമ്മ യാരാക്ക പറഞ്ഞു. അടുത്ത ഇന്ത്യാ സന്ദര്‍ശനത്തില്‍ ഗിന്നസ് പക്രുവിനെ നേരില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ക്വാഡന്‍.
താനും ഒരിക്കൽ ഉയരക്കുറവിന്റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്നായിരുന്നു അന്ന് ഗിന്നസ് പക്രു ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരുന്നത്. ആ കണ്ണീരാണ് പിന്നീട് തന്റെ യാത്രയ്ക്ക് ഊർജ്ജമായതെന്നും അദ്ദേഹം കുറിച്ചിരുന്നു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക